കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനങ്ങളുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജനകീയ പരീക്ഷകൂടിയാകും വരും വിധിയെഴുത്ത്. ഉത്തര്‍പ്രദേശില്‍ സമാജ്്വാദി പാര്‍ട്ടിക്കും ബി.എസ്.പിക്കും ജീവന്‍മരണപോരാട്ടമാണ്. പഞ്ചാബില്‍ ഭരണം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുമ്പോള്‍ മണിപ്പൂരിലും ഉത്തരാഖണ്ഡിലും ഭരണത്തുടര്‍ച്ചയ്ക്കാണ് കോണ്‍ഗ്രസിന്‍റെ ശ്രമം.
രാഷ്ട്രീയ അടിയൊഴുക്കുകള്‍ മാറിമറിയുന്ന ഉത്തര്‍പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. നോട്ട് നിരോധനം ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും നല്‍കിയ തിരിച്ചടി ചെറുതല്ല. പുതുവല്‍സര പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ പ്രധാനമായും യു.പിയിലെ കര്‍ഷകരെയും ചെറുകിട സംരംഭകരെയും ആശ്വസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാല്‍ നോട്ട് നിരോധനം തിരിച്ചടിയാകുമോയെന്ന ഭയം പാര്‍ട്ടിക്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് യു.പിയിലും ബി.ജെ.പിയുടെ തുറുപ്പുചീട്ട്. നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം രാജ്യസഭയില്‍ ന്യൂനപക്ഷമെന്ന ബി.ജെ.പിയുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കും.
സമാജ്്വാദി പാര്‍ട്ടിയിലെ കലഹം അനുകൂലമാക്കിയെടുക്കാനാണ് ബി.ജെ.പിയുടെ ശ്രമം. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തര്‍ക്കങ്ങള്‍ മാറ്റിവച്ച് മുലായവും അഖിലേഷും അനുരഞ്ജനത്തിലെത്താനാണ് സാധ്യത. ബി.ജെ.പിയെ വേണ്ടരീതിയില്‍ പ്രതിരോധിക്കാന്‍ കഴിയാത്തതും ഭരണവിരുദ്ധ വികാരവും എസ്.പിക്ക് പ്രതികൂലഘടകമാണ്. അഖിലേഷിന്‍റെ ക്ലീന്‍ ഇമേജിലാണ് എസ്.പിയുടെ പ്രതീക്ഷ. ദലിത്, മുസ്്ലിം വോട്ടുകള്‍ പരമാവധി കൈവശപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് ബി.എസ്.പി. നേതാവ് മായാവതി. സമാജ്്വാദി പാര്‍ട്ടി സഖ്യത്തിനൊരുങ്ങുമെന്ന പ്രതീക്ഷമാത്രമാണ് കോണ്‍ഗ്രസിനു ബാക്കി. എന്നാല്‍ പഞ്ചാബില്‍ ഭരണം തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഇവിടെ ബാദല്‍ കുടുംബത്തിനെതിരായ അഴിമതി ആരോപണങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസിന്‍റെ മുഖ്യ ആയുധം. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്‍റെ നേതൃത്വം മുതല്‍ക്കൂട്ടാവുകയും ചെയ്യും. അരവിന്ദ് കേജ്്രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടി ശക്തമായ സാന്നിധ്യമാണ്.
നോട്ട് അസാധുവാക്കലിന്‍റെ ജനപിന്തുണ തെളിയിക്കാനുള്ള ആദ്യ അവസരമാണ് അഞ്ചു സംസ്ഥാനങ്ങളിലെയും നിയമസഭ തിരഞ്ഞെടുപ്പ്. പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെങ്കില്‍ ഒറ്റയ്ക്കെടുത്ത തീരുമാനങ്ങള്‍ക്ക് പ്രധാനമന്ത്രി പാര്‍ട്ടിയിലും പുറത്തും മറുപടി നല്‍കേണ്ടിവരും.