മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രധാനമന്ത്രിയെ പരോക്ഷമായി വിമർശിച്ച് സഭാധ്യക്ഷൻ ഹാമിദ് അൻസാരി; പ്രധാനമന്ത്രിയുടെ പരാമർശങ്ങളിലും സർക്കാരിന്റെ നിലപാടുകളിലും പ്രതിഷേധിച്ച് പ്രതിപക്ഷത്തെ ഒട്ടുമിക്കവരുടെയും ഇറങ്ങിപ്പോക്ക് – രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയുടെ അവസാനം രാജ്യസഭ നടപടികൾ അലങ്കോലപ്പെട്ടു.
പ്രമേയത്തിനുള്ള ഭേദഗതികളിൽ വോട്ടെടുപ്പു നടക്കുന്നതിനിടെ അധ്യക്ഷൻ സഭവിട്ടു; ഉപാധ്യക്ഷൻ പി.ജെ.കുര്യനാണ് തുടർന്നു സഭ നിയന്ത്രിച്ചത്. പ്രതിപക്ഷ അംഗങ്ങൾ കൊണ്ടുവന്ന അറുനൂറ്റൻപതിലേറെ ഭേദഗതികൾ പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള സഭയിൽ ശബ്‌ദവോട്ടിൽ പരാജയപ്പെട്ടു. ഭേദഗതികൾ പരിഗണിക്കുന്നതിനു മുൻപേ കോൺഗ്രസ്, സമാജ്‌വാദി അംഗങ്ങൾ ഇറങ്ങിപ്പോയിരുന്നു.
നോട്ട് അസാധുവാക്കലിനു പിന്നാലെ പണമെടുക്കാൻ ക്യൂ നിന്നു മരണമടഞ്ഞവരെ പരാമർശിക്കണമെന്ന ഭേദഗതി ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് സിപിഎമ്മും തൃണമൂൽ കോൺഗ്രസും സഭവിട്ടു; ബാങ്കിങ് മേഖലയിലെയും ആദിവാസികളുടെ പ്രശ്‌നങ്ങളും പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐയുടെ ഡി.രാജയും ഇറങ്ങിപ്പോയി. നന്ദിപ്രമേയം വോട്ടിനിട്ടപ്പോൾ പ്രതിപക്ഷത്തുണ്ടായിരുന്നത് എൻസിപി നേതാവ് ശരദ് പവാർ ഉൾപ്പെടെ ഏഴു പേർ മാത്രം. കഴിഞ്ഞ രണ്ടു വർഷവും പ്രതിപക്ഷത്തിന്റെ ചില ഭേദഗതികൾ പാസായിരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ നിർണായകമായ പങ്കുവഹിച്ച, ഏറ്റവും കൂടുതൽ സ്വാധീനിച്ച തീരുമാനങ്ങളെടുത്ത മൻമോഹൻ സിങ്ങിന്റെ ഭരണകാലത്തുണ്ടായ അഴിമതികളിൽ ഒന്നിൽപോലും അദ്ദേഹത്തിനെതിരെ ആരോപണമുണ്ടായില്ലെന്നും മഴക്കോട്ടു ധരിച്ചു കുളിമുറിയിൽ കുളിക്കുന്ന അദ്ദേഹത്തിൽനിന്നു രാഷ്‌ട്രീയ നേതാക്കൾക്ക് ഏറെ പഠിക്കാനുണ്ടെന്നുമാണ് മോദി പരിഹസിച്ചത്. മൻമോഹൻ സിങ്ങും സഭയിലുണ്ടായിരുന്നു. പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടു ബഹളംവച്ച കോൺഗ്രസുകാർ സഭയിൽനിന്നിറങ്ങിപ്പോയി, യുപിയിലെ സഖ്യകക്ഷികൂടിയായ എസ്‌പിയുടെ അംഗങ്ങളും ഒപ്പംകൂടി.
പ്രസംഗം തുടർന്ന പ്രധാനമന്ത്രി, നോട്ട് അസാധുവാക്കലിനെത്തുടർന്നുള്ള നടപടികളെ കൊള്ളയെന്നു വിളിച്ച മൻമോഹൻ സിങ് മര്യാദയുടെ ലക്ഷ്‌മണരേഖ ലംഘിച്ചെന്ന് ആരോപിച്ചു. ഭരണഘടനയുടെ പരിധിക്കുള്ളിൽനിന്നുള്ള നടപടികളാണ് തന്റെ സർക്കാരിന്റേതെന്നും എത്ര തിരിച്ചടി കിട്ടിയാലും പഠിക്കാത്തവരാണു മറുപക്ഷത്തെന്നും മോദി പറഞ്ഞു. ജ്യോതിർമയി ബസുവും ഹർകിഷൻ സിങ് സുർജിത്തും നോട്ട് അസാധുവാക്കൽ പാർലമെന്റിൽ ആവശ്യപ്പെട്ടവരാണെന്നും അതുകൊണ്ടുതന്നെ സിപിഎം നിലപാടു മാറ്റണമെന്നും നേതാക്കളുടെ പ്രസംഗങ്ങൾ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുശേഷം, തന്റെ പാർട്ടിയെയും നേതാക്കളെയും പരാമർശിച്ചതിനു മറുപടി പറയാൻ യച്ചൂരി അവസരം ചോദിച്ചപ്പോൾ അധ്യക്ഷൻ വഴങ്ങിയില്ല. അധ്യക്ഷൻ വേർതിരിവു കാട്ടുകയാണെന്നും പേരു പരാമർശിക്കപ്പെടുന്നവർക്കു പ്രതികരിക്കാൻ അവസരമെന്നതു സഭയുടെ കീഴ്‌വഴക്കവും മര്യാദയുമാണെന്നും യച്ചൂരി പറഞ്ഞു. ഉച്ചതിരിഞ്ഞു സഭയിൽ നടന്ന കാര്യങ്ങൾ മൊത്തത്തിലെടുക്കുമ്പോൾ തനിക്കു കടുത്ത അതൃപ്‌തിയുണ്ടെന്നും എല്ലാവർക്കും അതിൽ പങ്കുണ്ടെന്നും അധ്യക്ഷൻ പറഞ്ഞു.
പ്രസംഗത്തിൽ നടത്തുന്ന പരാമർശത്തോടു പ്രതികരിക്കാൻ അനുവദിക്കുകയെന്നത് പാലിച്ചുപോരുന്ന മര്യാദയാണ്; അതു സംഭവിക്കാത്തപ്പോൾ മര്യാദകളെക്കുറിച്ച് ഓരോരുത്തർക്കും തങ്ങളുടെ അനുമാനങ്ങളാവാം. പാലിച്ചുപോരുന്ന മര്യാദ ഇന്നു പാലിക്കപ്പെട്ടില്ല– അധ്യക്ഷൻ വ്യക്‌തമാക്കി. തുടർന്ന്, ഭേദഗതികൾ വോട്ടിനിടുന്ന നടപടി തുടങ്ങിവച്ചശേഷം അധ്യക്ഷൻ സഭ വിട്ടു.