ഹൈദരാബാദ്∙ സ്ത്രീ വിരുദ്ധ പരാമർശവുമായി ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്കർ കോഡല ശിവപ്രസാദ് റാവു. കാറുകൾ പാർക്ക് ചെയ്യുന്നതുപോലെ സ്ത്രീകളെ വീടുകളിൽ അടച്ചിട്ടാൽ പീഡനങ്ങൾ കുറയ്ക്കാമെന്നായിരുന്നു സ്പീക്കറുടെ പ്രസ്താവന. പുതിയ തലസ്ഥാനമായ അമരാവതിയിൽ ദേശീയ വനിതാ പാർലമെന്റ് നടത്താനുള്ള സംസ്ഥാന പദ്ധതി വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു പരാമർശം. അതേസമയം, പരാമർശം വിവാദമായതിനെത്തുടർന്നു സ്പീക്കർ അതു പിൻവലിച്ചെങ്കിലും സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷമായ വിമർശനം ഉയരുകയാണ്.
കാർ റോഡിലൂടെ ഓടിക്കുമ്പോൾ അപകടം ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. അതുപോലെ തന്നെ പണ്ടുകാലത്ത് സ്ത്രീകൾ വീട്ടമ്മമാരായിരുന്നു. വേർതിരിവ് ഒഴിച്ച് മറ്റെല്ലാ അതിക്രമങ്ങളിൽനിന്നും അവർ സുരക്ഷിതരായിരുന്നു. ഇന്ന് അവർ പഠിക്കുന്നു, ജോലി ചെയ്യുന്നു, വ്യവസായം ചെയ്യുന്നു. അവർ സമൂഹത്തോട് തുറന്നാണ് ഇരിക്കുന്നത്. അങ്ങനെവരുമ്പോൾ പീഡനങ്ങളും പൂവാലശല്യവും തട്ടിക്കൊണ്ടുപോകലും ഉണ്ടാകും. ഇവർ വീടിനു പുറത്തിറങ്ങിയില്ലേൽ ഇതൊന്നും ഉണ്ടാകുകയില്ല – റാവു പറഞ്ഞു.
എന്നാൽ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി റാവു രംഗത്തെത്തി. സ്ത്രീകൾ ജോലിക്കു പോകുന്നതിനോ പഠിക്കുന്നതിനോ വിലക്കു വേണമെന്നല്ല ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.