കുട്ടികള്‍ നേരിടുന്ന ക്രൂരതകള്‍ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടാന്‍ മാധ്യമങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് നൊബേല്‍ പുരസ്കാര ജേതാവ് കൈലാഷ് സത്യാര്‍ഥി. പത്രപ്രവര്‍ത്തന മികവിനുള്ള ഇന്‍റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യ ചാപ്റ്ററിന്റെ പുരസ്കാരദാനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ് വീക്ക് പ്രിന്‍സിപ്പള്‍ കറസ്പോണ്ടന്‍ഡ് രബി ബാനര്‍ജി, രാജസ്ഥാന്‍ പത്രിക ലേഖകന്‍ വരുണ്‍ ഭട്ട് എന്നിവര്‍ മികവിനുള്ള അവാര്‍ഡുകള്‍ കൈലാഷ് സത്യാര്‍ഥിയില്‍ നിന്ന് ഏറ്റുവാങ്ങി.
ഓരോ ദിവസവും നിരവധി കുട്ടികളാണ് ക്രൂരമായ പീഡനങ്ങള്‍ക്കിരയാകുന്നത്. അതിനെതിരെ സമൂഹമനസാക്ഷിയെ ഉണര്‍ത്തേണ്ട ചുമതല മാധ്യമങ്ങള്‍ നിര്‍വഹിക്കണം. ഈ തലമുറയിലെ കുട്ടികളെ ദുരിതങ്ങളില്‍ നിന്ന് കരകയറ്റാന്‍ നമുക്ക് കഴിയണം. മാധ്യമങ്ങള്‍ സത്യത്തിന്‍റെ കാവലാളാണെന്നും കൈലാഷ് സത്യാര്‍ത്ഥി ഓര്‍മ്മിപ്പിക്കുന്നു.
എഴുപതുകളുടെ അവസാനം വരെ കുട്ടികള്‍ക്കെതിരെയുള്ള ക്രൂരതകള്‍ വാര്‍ത്തയാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചിരുന്നില്ല. അതിക്രമങ്ങള്‍ നേരിട്ടുബോധ്യപ്പെട്ടതിനെതുടര്‍ന്നാണ് അവരുടെ ദുരിതം മാറ്റാനായി സമൂഹത്തിലേക്കിറങ്ങിയത്. പോരാട്ടം ഇനിയും തുടരുമെന്നും സത്യാര്‍ത്ഥി വ്യക്തമാക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇറോംശര്‍മിളയുടെ നിരാഹാര സമരം അവസാനിപ്പിക്കുന്നതു സംബന്ധിച്ച വാര്‍ത്ത ആദ്യമായി ലോകത്തെ അറിയിച്ച റിപ്പോര്‍ട്ടിനാണ് ദ് വീക്ക് പ്രിന്‍സിപ്പള്‍ കറസ്പോണ്ടന്‍ഡ് രബിയെ തേടി പുരസ്കാരമെത്തിയത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഐപിഐ ഫെലോയും മലയാള മനോരമ എഡിറ്ററുമായ ഫിലിപ് മാത്യു അധ്യക്ഷത വഹിച്ചു. ഐപിഐ ഇന്ത്യ ചെയര്‍മാന്‍ എന്‍. രവി, ദ് വീക്ക് ഡല്‍ഹി ചീഫ് ഒാഫ് ബ്യൂറോ ആര്‍. പ്രസന്നന്‍ എന്നിവര്‍ പങ്കെടുത്തു.