പുതുവര്‍ഷ ആഘോഷത്തിനിടെ ബെംഗളൂരുവിൽ സ്ത്രീകള്‍ കൂട്ടമായി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ആരോപണം. എംജി റോഡ്, ബ്രിഗ്രേഡ് റോഡ് എന്നിവിടങ്ങളിലെ ആഘോഷ പരിപാടിക്കിടയിലാണ് സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടിയത്. ബെംഗളൂരുവിലെ ഓൺലൈൻ മാധ്യമങ്ങളാണ് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടത്.
ബ്രിഗേഡ് റോഡ് എം ജി റോഡ് എന്നിവിടങ്ങളിലാണ് ശരീരത്തില്‍ സ്പര്‍ശിച്ചും അസഭ്യം പറഞ്ഞും പുതുവത്സര ദിനത്തിൽ തന്നെ സാമൂഹ്യ വിരുദ്ധർ സ്ത്രീകൾക്ക് ഭയപ്പെടുത്തുന്ന ഓർമ്മകൾ നൽകിയത്. 1500 പോലീസുകാരുടെ കാവലിലായിരുന്നു ബെംഗളൂരുവിൽ പുതുവത്സര ആഘോഷം. സാമൂഹ്യ വിരുദ്ധർക്കെതിരെ സംഭവസമയത്തു തന്നെ സ്ത്രീകൾ പോലീസുകാരോട് പരാതിപ്പെട്ടെങ്കിലും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറാനായിരുന്നത്രെ പോലീസ് നിർദ്ദേശം. ശല്യക്കാർക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറായില്ല.
പലർക്കും ആഘോഷ പരിപാടികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നു. ബെംഗളൂരു പോലീസിന് നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതികളൊന്നും ആരും നൽകിയിട്ടില്ല. ചിലർ ട്വിറ്ററിലൂടെ അനുഭവങ്ങൾ വിവരിച്ചെങ്കിലും പോലീസ് കേസ് എടുക്കാൻ തയ്യാറായിട്ടില്ല. നൂറിലേറെ സി സി ടി വി ക്യാമറകളാണ് പുതുവത്സര ദിനത്തിൽ നിരീക്ഷണത്തിനായി സ്ഥാപിച്ചിരുന്നത്. ഇവ പരിശോധിച്ചു പോലീസ് നടപടിയെടുക്കണമെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ആവശ്യം