അവിവാഹിതരായ പെൺകുട്ടികൾക്ക് മാത്രം കൊളേജിൽ പ്രവേശനം നിജപ്പെടുത്തി നോട്ടിഫിക്കേഷൻ ഇറക്കിയത് വിവാദമായി. ഇതിനു പിന്നിലെ കാരണമാണു വിചിത്രം. വിവാഹിതരായ പെൺകുട്ടികൾ മിക്കവാറും കൊളേജിലെത്തുക ഭർത്താക്കന്മാരോടൊപ്പമായിരിക്കും. ക്യാംപസിനുള്ളിൽ ഭർത്താക്കന്മാരെത്തുന്നത് മറ്റുകുട്ടികൾക്ക് ഉപദ്രവമാകും. അതിനാൽ ക്യാംപസിനുള്ളിൽ പുരുഷന്മാരുടെ സാന്നിധ്യം ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനമെന്നാണ് അധികൃതർ നൽകിയ വിശദീകരണം. ബാലവിവാഹം തടയുന്നതിനു വേണ്ടി കൂടിയാണ് പുതിയ തീരുമാനം എന്നും അവർ പറയുന്നു.
തെലങ്കാന സര്‍ക്കാറിന് കീഴിലുള്ള സോഷ്യല്‍ വെല്‍ഫെയര്‍ റെസിഡന്‍ഷ്യല്‍ വുമണ്‍സ് കോളേജ് അധികൃതരുടെ വിചിത്രമായ തീരുമാനമാണ് വിവാദത്തിന് തിരികൊളുത്തിയത്. തെലങ്കാന സോഷ്യല്‍ വെല്‍ഫെയര്‍ റെസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂഷൻ സൊസൈറ്റി പുറത്തിറക്കിയ നോട്ടിഫിക്കേഷനിലാണ് അഡ്മിഷന് അവിവാഹിതകളായ പെൺകുട്ടികൾ മാത്രം മതിയെന്ന പരാമർശമുള്ളത്.
നോട്ടിഫിക്കേഷനിൽ പറയുന്നതിങ്ങനെ: പ്ലസ്ടുവിന് മിനിമം 40 ശതമാനം മാര്‍ക്കുള്ള അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് 16-4-2017 ൽ നടക്കുന്ന പ്രവേശനപ്പരീക്ഷയിൽ പങ്കെടുക്കാം.2017-18 അധ്യയന വര്‍ഷത്തിലെ ഒന്നാംവര്‍ഷ ബി.എ, ബി കോം, ബിഎസ്.സി കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പെൺകുട്ടികൾക്കായി 23 റസിഡൻഷ്യൽ കോളേജുകളാണ് തെലങ്കാനയിലുള്ളത്. 4000 ൽ അധികം പെൺകുട്ടികളാണ് ഇത്തരം റസിഡൻഷ്യൽ സ്കൂളുകളിൽ പഠിക്കുന്നത്.
പ്രതിവർഷം 280 വിദ്യാർഥിനികൾക്കാണ് കോളേജിൽ പ്രവേശനമുള്ളത്. വിദ്യാഭ്യാസവും ഭക്ഷണവുമുൾപ്പടെയുള്ള സൗകര്യങ്ങൾ ഇത്തരം കൊളേജുകളിൽ പെൺകുട്ടികൾക്ക് സൗജന്യമായി നൽകുന്നുണ്ട്. 75% സീറ്റുകൾ ന്യൂനപക്ഷക്കാർക്കും ബാക്കിയുള്ള 25% മറ്റു വിഭാഗത്തിനായുമാണ് നൽകുന്നത്.
എന്തായാലും ഈ വിവാദ തീരുമാനത്തിനെതിരെ ആക്റ്റിവിസ്റ്റുകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. വിവാഹിതരായവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് ശരിയല്ലെന്നാണ് അവരുടെ വാദം. തെലങ്കാനയിലെ ഗ്രാമ/നഗര പ്രദേശങ്ങളിൽ ബാലവിവാഹം ധാരാളം നടക്കുന്നതുകൊണ്ട് വിവാഹിതരായ സ്ത്രീകൾക്ക് വിദ്യാഭ്യാസം തടയുന്നതിൽ ന്യായമില്ലെന്നും അവർ പറയുന്നു.