അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയുമായിരുന്ന ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്. തമിഴ്നാട്ടിലെ ഈറോഡിൽനിന്നുള്ള കൃഷ്ണകുമാർ എന്നയാളാണ്, താൻ ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇയാൾ തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. അവകാശികളില്ലാതെ കിടക്കുന്ന ജയലളിതയുടെ സ്വത്തിൻമേലും ഇയാൾ അവകാശവാദം ഉന്നയിച്ചു.
താൻ മകനാണെന്ന വിവരം ലോകത്തിനുമുന്നിൽ വെളിപ്പെടുത്താനിരിക്കെയായിരുന്നു ‘അമ്മ’യുടെ മരണമെന്നും കൃഷ്ണകുമാർ അവകാശപ്പെട്ടു. 2016 സെപ്റ്റംബർ 14ന് ചെന്നൈ പോയസ് ഗാർഡനിലെത്തി ജയലളിതയെ കണ്ടിരുന്നു. നാലു ദിവസം ഞാൻ അമ്മയോടൊപ്പം താമസിച്ചു. ലോകത്തിനു മുന്നിൽ എന്നെ മകനായി അംഗീകരിക്കാൻ അമ്മ തയാറായിരുന്നു. എന്നാൽ, വിവരമറിഞ്ഞ് തോഴിയായ ശശികല എതിർത്തതോടെ ജയലളിതയും അവരും തമ്മിൽ തർക്കം ഉടലെടുത്തെന്നും കൃഷ്ണകുമാർ വെളിപ്പെടുത്തി.
ഇതുവരെ ഇക്കാര്യങ്ങൾ തുറന്നുപറയാൻ തനിക്കു ഭയമായിരുന്നുവെന്നും, ഇനി സത്യമെന്തെന്ന് ലോകം അറിയണമെന്നുള്ളതുകൊണ്ടാണ് ഇക്കാര്യങ്ങൾ തുറന്നുപറയുന്നതെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. തന്നെ ദത്തെടുത്തവർക്കൊപ്പം ജയലളിതയുടെ സുഹൃത്തായ വനിതാമണിയുടെ വസതിയിലാണ് താൻ താമസിക്കുന്നതെന്നും കൃഷ്ണകുമാർ അറിയിച്ചു. നിയമപരമായി ജയലളിതയുടെ അനന്തരാവകാശി എന്ന നിലയിൽ, അവരുടെ സ്വത്തുക്കളിൻമേലും തനിക്കാണ് അവകാശമെന്ന് കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി. ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് അടുത്തിടെ ഒരു യുവതിയും രംഗത്തെത്തിയിരുന്നു. എന്നാൽ, ഇവരുടെ അവകാശവാദം വ്യാജമാണെന്ന് പിന്നീട് വ്യക്തമായി.