ബാങ്കുകളിൽനിന്നും പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണം റിസർവ് ബാങ്ക് പിൻവലിക്കുന്നു. മാർച്ച് പതിമൂന്നുമുതൽ നിയന്ത്രണങ്ങളുണ്ടാകില്ല. സേവിങ്സ് അക്കൗണ്ടിൽനിന്നും ഈമാസം ഇരുപതുമുതൽ ആഴ്ചയിൽ അൻപതിനായിരംരൂപ പിൻവലിക്കാമെന്നും ആർബിഐ ഗവർണർ ഉർജിത്പട്ടേൽ പറഞ്ഞു. അതേസമയം, അടിസ്ഥാനനിരക്കുകളിൽ മാറ്റമില്ലാതെ വായ്പാനയം പ്രഖ്യാപിച്ച റിസർവ് ബാങ്ക്, നടപ്പുസാമ്പത്തികവർഷം വളർച്ചാനിരക്ക് കുറയുമെന്ന സൂചനയും നൽകി.
നോട്ടുപിൻവലിച്ച ശേഷമുള്ള രണ്ടാമത്തെ നയഅവലോകനയോഗത്തിന് ശേഷമാണ് പണംപിൻവലിക്കുന്നതിന് നിലനിൽക്കുന്ന നിയന്ത്രണം എടുത്തുകളയുമെന്ന് ആർബിഐ ഗവർണർ പ്രഖ്യാപിച്ചത്. മാർച്ച് പതിമൂന്നുമുതൽ എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കും. അന്നുമുതൽ സേവിങ്സ് അക്കൗണ്ടുകളിൽനിന്നുൾപ്പെടെ യഥേഷ്ടം പണംപിൻവലിക്കാം. ഈമാസം ഇരുപതുമുതൽ സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് അൻപതിനായിരംരൂപവരെ ആഴ്ചയിൽ പിൻവലിക്കാം. നിലവിലിത് ഇരുപത്തിനാലായിരമായിരുന്നു.
അതേസമയം, അടിസ്ഥാനനിരക്കുകളിൽ മാറ്റമില്ലാതെയാണ് ഈ സാമ്പത്തികവർഷത്തെ അവസാനത്തെ പണവായ്പാനയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. വാണീജ്യബാങ്കുകൾ ആർബിഐയിൽനിന്ന് സ്വീകരിക്കുന്ന ഹൃസ്വകാല വായ്പകളുടെ പലിശയായ റിപോനിരക്ക് 6.25ശതമാനത്തിലും റിവേഴ്സ് റിപോ നിരക്ക് 5.75 ശതമാനമായും തുടരും. അനുകൂലസാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ നിരക്ക് കുറയ്ക്കുമെന്നായിരുന്നു സാമ്പത്തികരംഗത്തിൻറെ പ്രതീക്ഷ. എന്നാൽ, ആഗോളതലത്തില്‍ അനുവപ്പെടുന്ന നാണയപ്പെരുപ്പം കണക്കിലെടുത്ത് മറ്റ് ഏഷ്യൻരാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ക്കൊപ്പം തൽസ്ഥിതി തുടരാൻ ആർബിഐയുടെ ധനനയസമിതി തീരുമാനിക്കുകയായിരുന്നു. നോട്ട് പിൻവലലിക്കലിന് ശേഷം ബാങ്കുകൾ സ്വമേധയാ വായ്പാനിരക്ക് കുറയ്ക്കാൻ തയ്യാറായതും ഈ തീരുമാനത്തിന് അനുകൂലമായി. എന്നാൽ, നടപ്പുസാമ്പത്തികവർഷം വളർച്ചാനിരക്ക് 6.9 ശതമാനമായി കുറയുമെന്ന് ആർബിഐ അറിയിച്ചു. നേരത്തെയിത് 7.1ശതമാനത്തിലെത്തുമെന്നായിരുന്നു പ്രതീക്ഷ