തമിഴ്നാട്ടിലെ അധികാരവടംവലികൾ വാർത്തയിൽ നിറയുകയാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നിന്ന് ജയലളിതയെ മരണം രക്ഷിച്ചപ്പോൾ കൂട്ടുപ്രതിയായ തോഴി ശശികലയാണ് അകത്തു പോയത്. ജയലളിതയുടെ കോടിക്കണക്കിനു വരുന്ന സ്വത്തുവകകൾ ആർക്കാകും ലഭിക്കുക എന്ന് ഏവരും ഉറ്റുനോക്കുകയാണ്.
ജയലളിതയുടെ ആസ്തി
അവസാന തിരഞ്ഞെടുപ്പിലെ നാമനിർദേശപത്രികയിൽ ജയലളിത വെളിപ്പെടുത്തിയ സ്വത്ത് 117.13 കോടി രൂപയായിരുന്നു. പോയസ് ഗാർഡനിലെ ആഡംബര വസതി
24,000 ചതുരശ്രയടി വിസ്‌തീർണമുള്ള വേദനിലയം ജയലളിതയുടെ അമ്മ 1967 ൽ വാങ്ങുമ്പോൾ വില 1.37 ലക്ഷമായിരുന്നു. ഇപ്പോൾ 43.96 കോടി രൂപയുടെ മൂല്യമാണ് കണക്കാക്കുന്നത്. ഭൂമി തെലങ്കാനയിൽ 14.50 ഏക്കർ മുന്തിരിത്തോട്ടം, കാഞ്ചിപുരത്ത് 3.43 ഏക്കർ. നീലഗിരി ജില്ലയിൽ തേയിലത്തോട്ടം. വാണിജ്യ മന്ദിരങ്ങൾ ചെന്നൈയിലും ഹൈദരാബാദിലും.
സ്വർണം 21.28 കിലോഗ്രാം വെള്ളി 1250 കിലോഗ്രാം വാഹനങ്ങൾ ടൊയോട്ട പ്രാഡോ ടെംപോ ട്രാവലർ അംബാസഡർ കാർ കോണ്ടസ കാർ മഹീന്ദ്ര ബൊലേറോ സ്വരാജ് മസ്ദ ഇതു കൂടാതെ വെളിപ്പെടുത്താത്ത മറ്റു സ്വത്തുക്കളും ബെനാമി പേരുകളിൽ ഉണ്ടെന്നാണ് വാർത്ത.
ജയലളിതയുടെ അവകാശി?
ജയലളിതയ്ക്ക് അനന്തരാവകാശികൾ ഇല്ല. വിൽപത്രം ഉണ്ടോ? ഉണ്ടെങ്കിൽ അതിൽ സ്വത്ത് ആർക്കാണ് എഴുത്തു വച്ചത് എന്നീ കാര്യങ്ങൾ പുറത്തുവന്നിട്ടില്ല. ശശികലയുടെ സഹോദരഭാര്യ ഇളവരശിയുടെ പേരിലാണ് ജയലളിത വേദനിലയം എഴുതി വെച്ചിരിക്കുന്നത് എന്നാണ് ശശികല അവകാശപ്പെട്ടിരിക്കുന്നത്. ശശികല ജയലളിതയുടെ ബെനാമിയായിരുന്നു എന്ന് ആരോപണമുണ്ട്.
നിയമവശം
ജയലളിത പവർ ഓഫ് അറ്റോർണി എഴുതിയിരുന്നോ? വിവിധ കാരണങ്ങളാൽ നേരിട്ട് ഇടപാടുകൾ നടത്തുന്നതിന് സാധിക്കാതെ വരുമ്പോൾ മൂന്നാമതൊരു വ്യക്തിയെ അധികാരപ്പെടുത്തുന്നതിനാണ് പവർ ഓഫ് അറ്റോർണി എന്നു പറയുന്നത്. ബാങ്ക് അക്കൗണ്ടുകളിൽ ഇടപാട് നടത്തുന്നതിന് നൽകുന്ന പവർ ഓഫ് അറ്റോർണി റജിസ്റ്റർ ചെയ്യേണ്ടതില്ല. പൊതു ഇടപാടുകൾ നടത്തുന്നതിന് നൽകിയ പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് വസ്തു വകകളും ഓഹരികളും മറ്റും കൈമാറ്റം ചെയ്യാനോ പണയപ്പെടുത്താനോ സാധിക്കില്ല. ഇത്തരം അധികാരങ്ങൾ വ്യക്തമാക്കിക്കൊണ്ട് തയാറാക്കി റജിസ്റ്റർ ചെയ്ത പ്രത്യേക പവർ ഓഫ് അറ്റോർണികൾ ഉപയോഗിച്ചു നടത്തുന്ന ഇടപാടുകൾക്കു മാത്രമേ അംഗീകാരമുള്ളു. ജയലളിത പവർ ഓഫ് അറ്റോർണി ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്ന് വിശ്വാസ്യമായ രേഖകളുടെ പിൻബലത്തിൽ വ്യക്തമായാലേ ഈ കാര്യത്തിൽ തീരുമാനമുണ്ടാകൂ.
എന്നാൽ റജിസ്റ്റർ ചെയ്ത ഒരു വിൽപ്പത്രം പിന്നീട് നിയമാനുസൃതം മാറ്റിയെഴുതുമ്പോൾ റജിസ്റ്റർ ചെയ്തില്ല എന്ന കാരണത്താൽ പുതിയ വ്യവസ്ഥകൾ നടപ്പാക്കാൻ പ്രയാസമുണ്ടാകില്ല. പുതുക്കിയെഴുതിയ വിൽപ്പത്രത്തിലെ കാര്യങ്ങൾക്കു മാത്രമേ നിയമസാധുതയുള്ളു. അവ നടപ്പിലാക്കാൻ ഒരു വ്യക്തിയെ വില്ലിൽ അധികാരപ്പെടുത്താം. ഇത്തരത്തിൽ അധികാരപ്പെടുത്തിയ ആൾക്ക് പിന്നീട് വിൽപ്പത്രം റജിസ്റ്റർ ചെയ്തു വസ്തുവകകളുടെ ഭാഗംവയ്പ് പൂർത്തിയാക്കാം. റജിസ്ട്രേഷൻ ആവശ്യമില്ലാത്ത എടുത്തു മാറ്റാവുന്ന ആസ്തികളും വിൽപ്പത്രങ്ങളിൽ ഉൾപ്പെടുന്നതിനാൽ വിൽപ്പത്രങ്ങൾ റജിസ്റ്റർ ചെയ്തിരിക്കണമെന്നു നിർബന്ധമില്ല. ജയലളിതയുടേതെന്ന പേരിൽ വിശ്വാസ്യകരമായ വിൽപ്പത്രം ആർക്കെങ്കിലും സമർപ്പിക്കാൻ കഴിഞ്ഞാൽ മുകളിൽ പരാമർശിച്ച ലൂപ്പ്ഹോളുകൾ ഉപയോഗിച്ച് സ്വത്തുക്കൾ കൈവശപ്പെടുത്താനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. ഇപ്പോൾത്തന്നെ ജയലളിതയുടെ സ്വത്തിൽ അവകാശം ഉന്നയിച്ചു നിരവധി പേർ എത്തിയിട്ടുണ്ട്. എന്നാൽ ആസ്തിയുടെയും അവകാശികളുടെയും കാര്യത്തിൽ ഏറെ അവ്യക്തതകൾ ഉള്ളപക്ഷം നിയമപരമായ അവകാശം സ്ഥാപിച്ചു കിട്ടുന്നതിന് ഏറെ കാലതാമസം നേരിടാനാണ് സാധ്യത.