ജയലളിത മൽസരിച്ചിരുന്ന ആർകെ നഗർ മണ്ഡലത്തിൽനിന്ന് അണ്ണാ ഡിഎംകെ അധ്യക്ഷ ശശികല നടരാജൻ മൽസരിക്കണമെന്ന ആവശ്യം നേതാക്കൾ ഉന്നയിക്കുന്നതിനിടെ പ്രതിഷേധവുമായി പ്രവർത്തകർ. ജയലളിതയുടെ മരണത്തിന്റെ മുപ്പതാം ദിനം അവർക്ക് ആദരമർപ്പിച്ചു നടത്തിയ മൗനജാഥയ്ക്കിടെ എംഎൽഎ പി.വെട്രിവേൽ ശശികല, ജയലളിതയുടെ മണ്ഡലത്തിൽനിന്ന് മൽസരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ ഒട്ടേറെ പ്രവർത്തകരാണു രംഗത്തെത്തിയിരിക്കുന്നത്.
ഞങ്ങൾ ജയലളിയ്ക്കുവേണ്ടി മാത്രമാണു വോട്ടു ചെയ്യാനെത്തുന്നത്. ചിന്നമ്മ ശശികലയോടു പറഞ്ഞേക്കൂ ഞങ്ങൾ വോട്ടു ചെയ്യുമെന്നു സ്വപ്നത്തിൽപ്പോലും വിചാരിക്കരുതെന്ന്, മണ്ഡലത്തിലെ മുതിർന്നവരിൽ ഒരാളായ പി.കുപ്പു പറഞ്ഞു. 77 ദിവസം ജയലളിത ആശുപത്രിയിലായിരുന്നു. ഒരിക്കലെങ്കിലും അവർ ഞങ്ങൾക്ക് അമ്മയെ കാണിച്ചുതന്നോയെന്നും പ്രവർത്തകർ ചോദിക്കുന്നു. അതിനിടെ, ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാർ ആർകെ നഗറിൽനിന്നു മൽസരിക്കണമെന്ന ആവശ്യവും പ്രവർത്തകർ ഉന്നയിച്ചു. ജയലളിതയുടെ യഥാർഥ പിൻഗാമി അവരാണെന്നും പറയുന്നു.
അതേസമയം, പ്രവർത്തകരെ ശശികലയ്ക്കെതിരെ തിരിച്ചുവിടുന്നതു ഡിഎംകെയാണെന്ന് വെട്രിവേൽ ആരോപിച്ചു. വെട്രിവേലിന്റെ ആരോപണങ്ങൾ ഡിഎംകെ തള്ളിക്കളയുകയും ചെയ്തു. പ്രവർത്തകർക്കിടയില്‍നിന്നുതന്നെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ശശികല മധുരയിൽനിന്നു മൽസരിച്ചേക്കുമെന്നാണു വിവരം. നേരത്തെ ചെന്നൈ ടി നഗറിലെ വസതിയിലെത്തിയ ദീപ ജയകുമാറിനോടു തങ്ങളെ നയിക്കണമെന്നു പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.
Advertisement