മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചികിൽസ, മരണം എന്നിവയുമായി ബന്ധപ്പെട്ട് ചെന്നൈ അപ്പോളോ ആശുപത്രിയുടെയും എയിംസ് വിദഗ്ധരുടെയും റിപ്പോർട്ട് തമിഴ്നാട് സർക്കാർ പുറത്തുവിട്ടു. സാധാരണ ഇത്തരം കാര്യങ്ങൾ പുറത്തുവിടാറില്ലെങ്കിലും ആരോപണങ്ങൾ അവസാനിപ്പിക്കാനാണു നടപടിയെന്നു തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അവർക്കു പരുക്കേൽക്കുകയൊ, തെറ്റായ മരുന്നുകൾ നൽകുകയൊ ചെയ്തിട്ടില്ലെന്നും പനീർസെൽവം ഉൾപ്പെടെയുള്ളവരുമായി ചർച്ചനടത്തിയ ശേഷമാണു ചികിൽസ അവസാനിപ്പിച്ചതെന്നും വ്യക്തമാക്കി.
രക്തത്തിലെ അണുബാധയെ (സെപ്സിസ്) തുടർന്നുള്ള അതീവ ഗുരുതരാവസ്ഥയായ സെപ്റ്റിക് ഷോക്ക് ബാധിച്ചു വിവിധ അവയവങ്ങൾ പ്രവർത്തന രഹിതമായി, ഹൃദയപ്രവർത്തനം നിലച്ചു, അനിയന്ത്രിത പ്രമേഹം, ഉയർന്ന രക്തസമ്മർദം, കടുത്ത ശ്വാസതടസ്സം തുടങ്ങിയവയാണു രോഗവിവരങ്ങളുടെ സംക്ഷിപ്തമായി നൽകിയിട്ടുള്ളത്.
2016 ഡിസംബർ നാലിനു ശക്തമായ ഹൃദയാഘാതമുണ്ടായി. ഹൃദയത്തിനും ശ്വാസകോശ പ്രവർത്തനം നിലച്ചപ്പോൾ ഇവയുടെ ധർമം യന്ത്രസഹായത്തോടെ ചെയ്യുന്ന ‘എക്മോ’ സംവിധാനം ഏർപ്പെടുത്തി. എന്നാൽ ആരോഗ്യനില പിന്നീട് മെച്ചപ്പെട്ടില്ല.
ഹൃദയ, നാഡീവ്യൂഹ പ്രവർത്തനങ്ങൾ പൂർണമായി നിലച്ചതോടെ ബന്ധപ്പെട്ടവരുടെ അനുമതിയോടെ എക്മോ സംവിധാനം പിൻവലിച്ചു. ഡിസംബർ അഞ്ചിന് രാത്രി 11.30നു മരിച്ചു.
പനിയും നിർജലീകരണവും മൂലമാണു സെപ്റ്റംബർ 22ന് ആശുപത്രിയിലാക്കിയതെന്നാണ് ആദ്യ മെഡിക്കൽ ബുള്ളറ്റിനുകളിൽ പറഞ്ഞിരുന്നതെങ്കിലും അപ്പോൾ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്നെന്നു റിപ്പോർട്ടിൽ വ്യക്തമാണ്. ആശുപത്രിയിലെത്തിച്ച ഉടൻ വെന്റിലേറ്റർ സൗകര്യം ഏർപ്പെടുത്തിയതായും പറയുന്നു.