തമിഴ്നാട്ടില്‍ ജല്ലിക്കട്ട് സമരക്കാരെ ഒഴിപ്പിക്കാനുള്ള പൊലീസ് ശ്രമത്തെ തുടര്‍ന്ന് വ്യാപക സംഘര്‍ഷം. ചെന്നൈയില്‍ പൊലീസ് സ്റ്റേഷന് സമരക്കാര്‍ തീയിട്ടു. പല സ്ഥലങ്ങളിലും ലാത്തിച്ചാര്‍ജുണ്ടായി. രണ്ടിടത്ത് കണ്ണീര്‍വാതകം പ്രയോഗിച്ചു. മധുര അളകനെല്ലൂരില്‍ സംഘര്‍ഷം തെരുവുയുദ്ധമായി മാറി. പലയിടങ്ങളിലായി മുപ്പതോളം പൊലീസുകാര്‍ക്കും നൂറിലേറെ സമരക്കാര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനും പരുക്കേറ്റു.
രാവിലെ മുതല്‍ ചെന്നൈ മറീന ബീച്ച് ഉള്‍പ്പെടെയുള്ള സമരകേന്ദ്രങ്ങളില്‍ പൊലീസെത്തി ജല്ലിക്കട്ട് നടത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ വിശദീകരിച്ചു. ഇന്ന് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുമെന്നും സമരം വിജയിച്ചതായും അറിയിച്ചു. എന്നാല്‍ ഉടന്‍ പിരിഞ്ഞുപോകണമെന്ന പൊലീസിന്‍റെ ആവശ്യം സമരക്കാര്‍ തള്ളി. മറീനയിലുണ്ടായിരുന്ന പകുതിയിലധികംപേരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. പൊലീസ് പിന്‍വാങ്ങിയില്ലെങ്കില്‍ കടലില്‍ ചാടുമെന്ന് ഒരു വിഭാഗം മുന്നറിയിപ്പുനല്‍കിയതോടെ മന്ദഗതിയിലായ പൊലീസ് നടപടികള്‍ തുടരുന്നു.
മറീനയില്‍ നിന്ന് പൊലീസ് ഒഴിവാക്കിയവര്‍ വീണ്ടു സംഘടിച്ചെത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. ചെന്നൈ ഐസ്ഹൗസ് പൊലീസ് സ്റ്റേഷന് പ്രക്ഷോഭകര്‍ തീയിട്ടു. സ്റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും അഗ്നിക്കിരയായി. നഗരത്തിലെ മൂന്നിടത്ത് ലാത്തിചാര്‍ജും രണ്ടിടത്ത് കണ്ണീര്‍പ്രയോഗവും നടന്നു. അതേസമയം മധുര അളകനെല്ലൂരിലെ ചെറുത്തുനില്‍പ്പ് തെരുവുയുദ്ധമായി മാറി. ലാത്തിചാര്‍ജില്‍ നിരവധിപേര്‍ക്കു പരുക്കേറ്റു. പൊലീസിന് നേരെ കല്ലേറുണ്ടായി. തേനി, കോയമ്പത്തൂര്‍ എന്നിവിടങ്ങളും സമരക്കാരും പൊലീസും ഏറ്റുമുട്ടി. അതേസമയം തഞ്ചാവൂര്‍, ഡിണ്ടിഗല്‍, കൃഷ്ണഗിരി, കുംഭകോണം, തിരുത്തണി, തിരുന്നല്‍വേലി, വെല്ലൂര്‍ എന്നിവിടങ്ങളില്‍ വലിയ ചെറുത്തുനില്‍പ്പില്ലാതെ സമരക്കാര്‍ പിരിഞ്ഞുപോയി.