ഉപഗ്രഹ വിക്ഷേപണ രംഗത്ത് ചരിത്രനേട്ടത്തില്‍ ഇന്ത്യ. നൂറ്റിനാല് ഉപഗ്രഹങ്ങള്‍ ഒറ്റ വിക്ഷേപണ വാഹനത്തില്‍ ഭ്രമണപഥത്തിലെത്തിച്ചാണ് ഐഎസ്ആര്‍ഒ ചരിത്രം കുറിച്ചത്. പി.എസ്.എല്‍.വി - സി മുപ്പത്തേഴ് വിക്ഷേപണവാഹനം അരമണിക്കൂര്‍ കൊണ്ട് നൂറ്റിനാല് ഉപഗ്രഹങ്ങളേയും വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ശാസ്ത്രജ്ഞരെ അനുമോദിച്ചു.
രാജ്യാന്തര ബഹിരാകാശ ഗവേഷണ രംഗത്ത് സമാനതകളില്ലാത്ത നേട്ടം. ഒറ്റ വിക്ഷേപണവാഹനത്തില്‍ 104 ഉപഗ്രഹങ്ങള്‍. രാവിലെ 9.28 ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് പി.എസ്.എല്‍.വി. സി-37 കുതിച്ചുയര്‍ന്നത് ചരിത്രത്തിലേക്കായിരുന്നു. ഏഴുരാജ്യങ്ങളില്‍ നിന്നുള്ള ഉപഗ്രഹങ്ങള്‍ അരമണിക്കൂറിനുള്ളില്‍ നിശ്ചയിച്ച ഭ്രമണപഥങ്ങളിലെത്തി. അമേരിക്കയുടെ 96 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് രണ്ട് - സിയും ഇതിലുള്‍പ്പെടും. 2014 ല്‍ 37 ഉപഗ്രഹങ്ങള്‍ ഒന്നിച്ചുവിക്ഷേപിച്ച റഷ്യയുടെ റെക്കോര്‍ഡാണ് ഐഎസ്ആര്‍ഒ മറികടന്നത്. അതും മൂന്നിരട്ടി വ്യത്യാസത്തില്‍.
ഭൂപടനിര്‍മാണത്തിനും ഭൂമിവിനിയോഗത്തിനും വിഭവപരിപാലനത്തിനും സുപ്രധാനസംഭാവനകള്‍ നല്‍കാന്‍ കഴിയുന്നതാണ് കാര്‍ട്ടോസാറ്റ് രണ്ട് ഉപഗ്രഹം. ഐഎൻഎസ് 1A, 1B എന്നീ ഉപഗ്രങ്ങളും ഇന്ത്യ ഭ്രമണപഥത്തിലെത്തിച്ചു. അടുത്ത നാലുമാസം കൂടുതല്‍ വിപുലമായ വിക്ഷേപണപദ്ധതികള്‍ക്ക് ഐഎസ്ആര്‍ഒ ഒരുക്കം നടത്തുന്നുണ്ട്.