കാണ്ടഹാർ വിമാനറാഞ്ചലിനു താലിബാൻ ഭീകരരെ സഹായിച്ചത് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ആണെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ. ഭീകരർക്ക് ഐഎസ്ഐ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ തടവിലുണ്ടായിരുന്ന ഭീകരരെ മോചിപ്പിക്കാതെ തന്നെ യാത്രക്കാരെ രക്ഷപെടുത്താമായിരുന്നുവെന്നും മാധ്യമപ്രവർത്തക മെയ്റ മക്ഡൊണാൾഡിന്റെ പുതിയ പുസ്തകത്തിൽ ഡോവൽ വെളിപ്പെടുത്തുന്നു. ‘ഡിഫീറ്റ് ഈസ് ആൻ ഓർഫൻ: ഹൗ പാക്കിസ്ഥാന്‍ ലോസ്റ്റ് ദി ഗ്രേറ്റ് സൗത്ത് ഏഷ്യൻ വാർ’ (Defeat is an Orphan: How Pakistan lost the Great South Asian War) എന്നാണ് പുസ്തകത്തിന്റെ പേര്.
യാത്രക്കാരുടെ മോചനത്തിനു മധ്യസ്ഥനായിനിന്നവരിൽ ഒരാളായിരുന്നു അജിത് ഡോവൽ. 1999 ഡിസംബർ 24ന് നേപ്പാളിലെ കഠ്മണ്ഡുവിൽനിന്ന് ന്യൂഡൽഹിയിലെ രാജ്യാന്തര വിമാനത്താവളത്തിലേക്കു പറന്ന വിമാനമാണു ഭീകരരർ റാഞ്ചിയത്. തുടർന്ന് കൊടുംഭീകരരായ മൗലാന മസൂദ് അസ്ഹർ, അഹമ്മദ് ഒമർ സയീദ് ഷെയ്ഖ്, മുഷ്താഖ് സർഗർ എന്നിവരെ അന്നു വിട്ടുകൊടുക്കേണ്ടി വന്നു.
വിമാനം പാർക്ക് ചെയ്തിരുന്ന റൺവേയിൽ നിരവധി ഭീകരർ തോക്കേന്തി നിൽപ്പുണ്ടായിരുന്നു. മാത്രമല്ല, ഡോവൽ ഉൾപ്പെടെയുള്ളവർ മധ്യസ്ഥതയ്ക്കായി വിമാനമിറങ്ങിയപ്പോൾ രണ്ട് ഐഎസ്ഐ ചാരൻമാരെ കണ്ടു. കൂടുതൽപ്പേർ പിന്നീട് എത്തിച്ചേർന്നെന്നും അദ്ദേഹം പുസ്തകത്തിലൂടെ പറയുന്നു. അതിൽ ഒരാൾ ലഫ്റ്റനന്റ് കേണൽ റാങ്കിലുള്ളയാളും മറ്റൊരാൾ മേജർ റാങ്കിലുള്ളയാളുമാണ്. വിമാനം റാഞ്ചിയവർ ഐഎസ്ഐയുമായി നേരിട്ടു ബന്ധപ്പെട്ടിരുന്നതായി വ്യക്തമായതായും ഡോവൽ വെളിപ്പെടുത്തി.