മണിപ്പൂരിന്റെ മാത്രമല്ല, മനുഷ്യാവകാശസമരങ്ങളുടെയെല്ലാം ജീവിക്കുന്ന പ്രതീകമായിരുന്ന ഇറോം ചാനു ശര്‍മിളയെ തിരഞ്ഞെടുപ്പില്‍ ജനം പൂര്‍ണമായും കൈവിട്ടു. മൂന്നുവട്ടം മുഖ്യമന്ത്രിയായ കോണ്‍ഗ്രസിന്റെ ഒകറാം ഇബോബിക്കെതിരെ തൗബാല്‍ മണ്ഡലത്തില്‍ മല്‍സരിച്ച് വെറും 90 വോട്ട് മാത്രം നേടിയ ശര്‍മിള നോട്ടയ്ക്കും പിന്നില്‍ നാലാംസ്ഥാനത്തായി. തോറ്റെങ്കിലും ഒത്തുതീര്‍പ്പുരാഷ്ട്രീയത്തിനില്ലെന്ന നിലപാടുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ശര്‍മിളയുടെ തീരുമാനം.
ൈസക്കിളില്‍ ഒറ്റയ്ക്ക് മണ്ഡലം ചുറ്റി, അനുയായികള്‍ പോയിട്ട് പ്രചാരണത്തിന് പോലും ആരും ഇല്ലാതിരുന്ന ശര്‍മിള ജയിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ജനം ഇവരെ ഇത്രയ്ക്ക് കൈവിടുമെന്ന് ആരും കരുതിയതുമില്ല. നിരാഹരസമരം ഒരു തിയറിയായിരുന്നു. തിരഞ്ഞെടുപ്പ് പ്രാക്ടിക്കലും എന്ന് പറഞ്ഞ് മല്‍സരിച്ച ശര്‍മിളയ്ക്ക് പ്രായോഗികപരീക്ഷയില്‍ പാസ്മാര്‍ക് പോലും കിട്ടിയില്ല.
ഇനി ഇറോം എന്തു ചെയ്യുമെന്നാണ് ഒരുകാലത്ത് അവരെ പിന്തുണച്ചിരുന്നുവര്‍ ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വിവാഹമെന്നായിരുന്നു ഇറോം പറഞ്ഞിരുന്നത്. ഇറോം ജയിലില്‍ കിടക്കുമ്പോള്‍ പുറത്ത് പൗരാവകാശസമരങ്ങളുടെ മുഖമായിരുന്ന ബബ് ലു ലോയിങ്‌ടോംബാം ഉള്‍പ്പെടെയുള്ളവര്‍ പോലും ഇറോമിന്റെ രാഷ്ട്രീയപ്രവേശനത്തെ അംഗീകരിച്ചിരുന്നില്ല.തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ മനുഷ്യവകാശ പോരാട്ടങ്ങളിലേക്ക് ഇറോം വരുമെന്നാണ് ഇവരുെട പ്രതീക്ഷ.