പാക്ക് അധീന കശ്മീരിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിനു പിന്നാലെ അതിർത്തി കടന്നെന്ന് ആരോപിച്ച് പാക്ക് സൈന്യത്തിന്റെ പിടിയിലായ സൈനികൻ ചന്ദു ബാഗുല ചൗഹാനെ വിട്ടയച്ചേക്കും. പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെയാണ് ഇക്കാര്യം അറിയിച്ചത്. 2016 സെപ്റ്റംബർ 30നാണ് 37 രാഷ്ട്രീയ റൈഫിൾസിലെ ചന്ദു ബാഗുല ചൗഹാൻ അബദ്ധത്തിൽ അതിർത്തി കടന്നത്.
സൈനികൻ ജീവനോടെയുണ്ടെന്ന കാര്യം പാക്കിസ്ഥാൻ സമ്മതിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനുശേഷം അദ്ദേഹത്തെ മോചിപ്പിക്കും. ചന്ദുവിന്റെ മോചനത്തിനായി ഡിജിഎംഒ തലത്തിൽ ശ്രമം നടക്കുന്നുണ്ട്. പാക്ക് ഡിജിഎംഒയുമായി 20 മിനിട്ടോളം ഫോണിൽ സംസാരിച്ചിരുന്നു. ചന്ദുവിനെ ചോദ്യം ചെയ്യുന്നത് രണ്ടു ദിവസത്തിനകം അവസാനിക്കുമെന്നും ഉടൻതന്നെ മോചിപ്പിക്കുമെന്നും പാക്കിസ്ഥാൻ അറിയിച്ചുവെന്നും ഭാംറെ പറഞ്ഞു. അതേസമയം, കുടുംബത്തിന് ഇതേക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ചന്ദുവിന്റെ സഹോദരൻ പറഞ്ഞു.