ശ്രീലങ്കൻ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യൻ മൽസ്യത്തൊഴിലാളി മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 5 ലക്ഷം രൂപ തമിഴ്നാട് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ശ്രീലങ്കയെ കേന്ദ്രസർക്കാർ താക്കീത് ചെയ്യണമെന്ന് ഡിഎംകെയും പിഎംകെയും ആവശ്യപ്പെട്ടു.
തിങ്കളാഴ്ച രാത്രി ശ്രീലങ്കയുടെ അധീനതയിലുള്ള കച്ചിതീവ് ദ്വീപിനടുത്താണ് സംഭവം. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ശ്രീലങ്കൻ സേന മുന്നറിയിപ്പില്ലാതെ വെടിയുതിർക്കുകയായിരുന്നു. 22കാരനായ ബ്രിട്‌സോ ആണ് മരിച്ചത്. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവർ ചികിൽസയിലാണ്. സംഭവത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തിയ തമിഴ്നാട് സർക്കാർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ശ്രീലങ്കൻ സേനയുടെ നടപടിക്കെതിരെ രാമേശ്വരത്ത് പ്രതിഷേധം കനക്കുകയാണ്. കേന്ദ്രസർക്കാർ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മൽസ്യതൊഴിലാളികൾ രംഗത്തെത്തി.
ശ്രീലങ്കയെ കേന്ദ്രം താക്കീത് ചെയ്യണമെന്നും മരിച്ച മൽസ്യ തൊഴിലാളിയുടെ ബന്ധുക്കൾക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. സംഭവത്തെ അപലപിച്ചു പിഎംകെയും രംഗത്തെത്തി. എന്നാൽ ആരോപണം ശ്രീലങ്ക നിഷേധിച്ചു. ഇന്ത്യൻ ബോട്ടിനു നേരെ വെടിവെച്ചിട്ടില്ലെന്നാണ് ശ്രീലങ്കയുടെ നിലപാട്.