2017ലേക്ക് കടക്കുമ്പോൾ ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങളിൽ ഇന്ത്യ ആറാം സ്ഥാനത്തെന്ന് യുഎസിലെ വിദേശകാര്യ നയങ്ങളുമായി ബന്ധപ്പെട്ട മാസികയുടെ റിപ്പോർട്ട്. യുഎസ് ഒന്നാം സ്ഥാനത്തുള്ള പട്ടികയിൽ ചൈനയാണ് രണ്ടാമത്. ജപ്പാൻ, റഷ്യ, ജർമനി എന്നിവയാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ. ഇവയ്ക്കു പിന്നിൽ ആറാമതായാണ് ഇന്ത്യയുടെ സ്ഥാനം. ഇറാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുള്ളത്.
ഇന്ത്യ ലോകത്തെ വലിയ ജനാധിപത്യ രാജ്യമാണെന്നും ജനസംഖ്യയിൽ വലിയൊരു വിഭാഗത്തിന് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും മാഗസിൻ പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിൽ പറയുന്നു. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മാത്രമല്ല, സാമ്പത്തിക രംഗത്തും ശ്രദ്ധേയമായ വളർച്ചയാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. ലോകശക്തിയെന്ന നിലയിൽ നരേന്ദ്ര മോദിക്കു കീഴിൽ വൻവളർച്ചയാണ് ഇന്ത്യ നേടുന്നത്. സാമ്പത്തിക രംഗത്ത് കൂടുതൽ പരിഷ്കാരങ്ങൾ വരുത്തി നേട്ടം കൊയ്യാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നോട്ട് അസാധുവാക്കൽ നടപടി സൃഷ്ടിച്ച ആഭ്യന്തര പ്രശ്നങ്ങളും പാക്കിസ്ഥാനുമായുള്ള സംഘര്‍ഷങ്ങൾ തീർത്ത പ്രതിസന്ധികളും തരണം ചെയ്ത് ഇന്ത്യ കരുത്തുകാട്ടിയ വർഷമായിരുന്നു 2016. ഇന്ത്യൻ മഹാസമുദ്രത്തിലെ സാന്നിധ്യം ശക്തമാക്കുമെന്ന് വ്യക്തമാക്കിയതുൾപ്പെടെ ചൈന ഉയർത്തുന്ന വെല്ലുവിളികളെ ചെറുക്കാൻ ഇന്ത്യ ശ്രമം നടത്തി. യുഎസ്, ജപ്പാൻ എന്നീ രാജ്യങ്ങളുമായി നാവിക സഹകരണത്തിന് പുത്തൻ മാർഗങ്ങൾ കണ്ടെത്താനും മോദിയ്ക്ക് സാധിച്ചു. മാത്രമല്ല, റഷ്യ, ഫ്രാൻസ്, ഇസ്രയേൽ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് പ്രതിരോധ രംഗത്ത് കരുത്തുനേടാനും സൈന്യത്തെ ആധുനികവൽക്കരിക്കാനും ഇന്ത്യയ്ക്കായി.