ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ)യുടെ ചരിത്രദൗത്യത്തിനു പിന്നാലെ ഇന്ത്യയെ പുകഴ്ത്തി രാജ്യാന്തര മാധ്യമങ്ങൾ. വളർന്നുകൊണ്ടിരിക്കുന്ന രാജ്യാന്തര ബഹിരാകാശ വിപണന മേഖലയിൽ ഇന്ത്യയ്ക്ക് മുഖ്യസ്ഥാനമാണുള്ളതെന്ന് രാജ്യാന്തര മാധ്യമങ്ങൾ വിശേഷിപ്പിച്ചു.
കുറഞ്ഞ ചെലവിൽ അനുയോജ്യമായി പരീക്ഷണം നടത്തുന്ന ഐഎസ്ആർഒയുടെ മറ്റൊരു വിജയമാണിതെന്ന് വാഷിങ്ടൻ പോസ്റ്റ് കുറിച്ചു. ബഹിരാകാശ രംഗവുമായി ബന്ധപ്പെട്ട് ഇന്ത്യ നിരവധി കുതിപ്പുകൾ നടത്തിയിട്ടുണ്ടെന്നും പ്രമുഖ മാധ്യമമായ വാഷിങ്ടൻ പോസ്റ്റ് പറഞ്ഞു. 104 ഉപഗ്രഹങ്ങൾ ഒറ്റ വിക്ഷേപണത്തിൽ ഭ്രമണപഥത്തിൽ എത്തിച്ച ഇന്ത്യയ്ക്ക് ബഹിരാകാശ വിപണന മേഖലയിൽ മുഖ്യസ്ഥാനമാണുള്ളതെന്ന് ന്യൂയോർക്ക് ടൈംസ് കുറിച്ചു. മുൻപ് ഇന്ത്യ നടത്തിയ വിക്ഷേപണങ്ങളും ന്യൂയോർക്ക് ടൈംസ് ഒാർമപ്പെടുത്തി. വളരെ സങ്കീർണവും ഉത്തരവാദിത്തവുമുള്ള നീക്കമായിരുന്നു ഇന്ത്യ നടത്തിയതെന്നും പത്രം പറയുന്നു.
റഷ്യയെയും യുഎസിനെയും മറക്കാം. ബഹിരാകാശ രംഗത്തെ യഥാർഥ മൽസരം ഏഷ്യയിലാണ് എന്നാണ് സിഎൻഎൻ പറഞ്ഞത്. ബഹിരാകാശ രംഗത്ത് മുന്നോട്ടു കുതിക്കണമെന്ന ഇന്ത്യയുടെ ദൃഢനിശ്ചയമാണ് കാണുന്നതെന്ന് ലണ്ടനിലെ ടൈംസ് പത്രം പറഞ്ഞു. ഇന്ത്യയുടെ പ്രധാനപ്പെട്ട പരീക്ഷണങ്ങൾ എല്ലാം റഷ്യ, യൂറോപ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേതിനാൽ ചെലവ് കുറഞ്ഞ രീതിയിൽ ആണെന്നും പത്രം വ്യക്തമാക്കി.
പുതിയ നടപടി, ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നതാണെന്ന് യുകെയിലെ ഗാർഡിയൻ പത്രം വ്യക്തമാക്കി. ബഹിരാകാശ വിപണന മാർക്കറ്റിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കുന്നതാണ് പുതിയ നീക്കമെന്ന് ബിബിസി പറയുന്നു. കുറഞ്ഞ ചെലവിലാണ് ഇന്ത്യയുടെ പരീക്ഷണങ്ങളെന്നത് വലിയ പ്രത്യേകതയാണെന്നും ബിബിസി പറയുന്നു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയിൽനിന്നാണ് ഉപഗ്രഹങ്ങളുമായി പിഎസ്എൽവി–സി 37 റോക്കറ്റ് സെഞ്ചുറിക്കുതിപ്പ് നടത്തിയത്. തദ്ദേശീയമായി വികസിപ്പിച്ച കാർട്ടോസാറ്റ് -2ഡി, ഐഎൻഎസ് 1എ, ഐഎൻഎസ് 1ബി എന്നിവയും 101 വിദേശ ഉപഗ്രഹങ്ങളുമാണു വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചത്. ലോകത്ത് ആദ്യമായാണു നൂറിലധികം ഉപഗ്രഹങ്ങൾ ഒരുമിച്ചു വിക്ഷേപിക്കുന്നത്. നേരത്തേ റഷ്യ 37 ഉപഗ്രഹങ്ങൾ ഒന്നിച്ചു ബഹിരാകാശത്തേക്ക് അയച്ചിരുന്നു. യുഎസ് 29 എണ്ണവും വിക്ഷേപിച്ചിട്ടുണ്ട്.