മകൾക്കു പത്തു വയസ്സേ ആയിട്ടുള്ളൂ. മകന് ഏഴും. പക്ഷേ അമ്മ ലോവാങിന് അവരുടെ ഭാവിയെക്കുറിച്ചു സംശയങ്ങളില്ല.മരണത്തെപ്പോലും പേടിക്കാത്ത ധീരനായിരുന്നു അവരുടെ അച്ഛൻ.മക്കളും അച്ഛനെപ്പോലെതന്നെ വളരട്ടെ.
ലോവാങിന്റെ പ്രിയപ്പെട്ടവൻ ഭാരതത്തിന്റെ പ്രിയപുത്രൻ കൂടിയാണ്. മാതൃരാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച വീരജവാൻ. അതിർത്തിയിലെ ജീവത്യാഗത്തിന്റെ പേരിൽ പരമോന്നത ബഹുമതി നൽകി രാജ്യം ആദരിച്ച ഹവിൽദാർ ഹാങ്പൻ ദാദ എന്ന പ്രിയപ്പെട്ടവരുടെ ദാദ.ലോവാങ്ങിന്റെ പ്രിയമക്കളുടെ അച്ഛൻ.ധീരൻമാരായി വളരുക മാത്രമല്ല തന്റെ മക്കളും അച്ഛന്റെ പാതപിന്തുടർന്ന് സൈന്യത്തിൽ ചേരണമെന്നും ലോവാങ് ആഗ്രഹിക്കുന്നു. രാജ്യത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്ന ശത്രുക്കൾക്കെതിരെ അവർ പോരാടട്ടെ.രാജ്യത്തിന്റെ മാനം കാക്കേണ്ടത് അവരുടെ കടമയല്ലേ.പേടിക്കേണ്ടതില്ല. മരണത്തിലും വലുതാണു ജീവത്യാഗം. പ്രത്യേകിച്ചും രാജ്യത്തിനു വേണ്ടിയാകുമ്പോൾ.