എബിവിപിക്കെതിരായ ഓൺലൈൻ ക്യാംപെയ്നിനു തുടക്കമിട്ട പെൺകുട്ടിക്കുനേരെ മാനഭംഗം അടക്കമുള്ള ഭീഷണികൾ. ഡൽഹി ലേഡി ശ്രീറാം കോളജ് വിദ്യാർഥിനിയും 1999ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ക്യാപ്റ്റൻ മൻദീപ് സിങ്ങിന്റെ മകളുമായ ഗുർമേഹർ കൗറിനുനേരെയാണു ഭീഷണിപ്രവാഹം. ഡൽഹിയിലെ റാംജാസ് കോളജിൽ നടക്കുന്ന സെമിനാറിൽ ജെഎൻയു വിദ്യാർഥി ഉമർ ഖാലിദിനെ ക്ഷണിച്ചതിലുള്ള എബിവിപിയുടെ പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇതിനെതിരെയാണു ഗുർമേഹർ ഓൺലൈൻ ക്യാംപെയ്ൻ നടത്തിയത്.
സമൂഹമാധ്യമം വഴി ദിവസവും വളരെയധികം ഭീഷണികളാണു വരുന്നതെന്ന് ഗുർമേഹർ അറിയിച്ചു. തന്നെ ദേശദ്രോഹി എന്നു വിളിച്ചും മറ്റും ഭീഷണി വരുന്നു. അക്രമം, മാനഭംഗം തുടങ്ങിയ അതിക്രമങ്ങൾ ഉണ്ടാകുമെന്നും ഭീഷണിയുണ്ട്. സമൂഹമാധ്യമത്തിലെ തന്റെ പ്രൊഫൈൽ ചിത്രത്തിനു താഴെയായി കമന്റുകളായാണ് ഭീഷണി വരുന്നത്. ഒരു കമന്റിൽ രാഹുൽ എന്നയാൾ തന്നെ മാനഭംഗം ചെയ്യുന്നതെങ്ങനെയെന്നു വിശദീകരിച്ചിട്ടുമുണ്ട്. ഇതു പേടിപ്പെടുത്തുന്നതാണ്, ഗുർമേഹർ കൂട്ടിച്ചേർത്തു.
അതേസമയം, രാജ്യത്തിന്റെ സമഗ്രത എവിടെയൊക്കെ അപകടത്തിലാണെന്നു കണ്ടാലും എബിവിപി പ്രതിഷേധിക്കുമെന്നു സംഘടനയുടെ ദേശീയ വക്താവ് സാകേത് ബഹുഗുണ അറിയിച്ചു.
സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലൂടെയായിരുന്നു ഗുർമേഹറിന്റെ പ്രതിഷേധം. ഞാൻ ഡൽഹി സർവകലാശാലയിലെ ഒരു വിദ്യാർഥിയാണ്. ഞാൻ എബിവിപിയെ ഭയപ്പെടുന്നില്ല. ഞാൻ തനിച്ചല്ല. ഇന്ത്യയിലെ എല്ലാ വിദ്യാർഥികളും എനിക്കൊപ്പമുണ്ട്. #StudentsAgainstABVP. – ഇങ്ങനെയെഴുതിയ കുറിപ്പുമായായിരുന്നു ഗുർമേഹറിന്റെ പ്രതിഷേധം. ഈ പോസ്റ്റിനു വൻതോതിൽ പ്രചാരണം ലഭിക്കുകയും ചെയ്തു.