അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ടു തടവിലാക്കപ്പെട്ട വി.കെ. ശശികല അസ്വസ്ഥയാണെന്നു റിപ്പോർട്ട്. ജയിൽ ജീവിതവുമായി പൊരുത്തപ്പെട്ടു പോകുന്നതിന് അവർക്കു സാധിക്കുന്നില്ലെന്നു ജയിൽ അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമമായ മിറർ റിപ്പോർട്ടു ചെയ്തു.
സാധാരണ കള്ളന്മാരെപ്പോലെ അല്ല താനെന്നും അതിനാൽ പൊലീസ് ജീപ്പിൽ യാത്രചെയ്യാൻ സാധിക്കില്ലെന്നും ശശികല പറഞ്ഞു. ജയിലിലെ സെല്ലിൽ വേണമെങ്കിൽ ഞാൻ കഴിയാം. എന്നാൽ ക്രിമിനലിനെ പോലെ വെറുമൊരു പൊലീസ് ജീപ്പിൽ യാത്രചെയ്യാൻ എനിക്കു സാധിക്കില്ല. അതിനു പകരം എത്ര ദൂരം വേണമെങ്കിലും നടക്കാൻ തയാറാണെന്നും ശശികല പറഞ്ഞു.
ജയലളിതയ്ക്കൊപ്പം ജയിലിൽ കഴിഞ്ഞ സമയത്തെപോലുള്ള സൗകര്യങ്ങൾ ലഭിക്കുമെന്നായിരിക്കാം ശശികല കരുതിയിരുന്നതെന്ന് അധികൃതർ പറയുന്നു. ജയിലിൽ ആയിരുന്ന സമയത്ത് ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു. കൂടാതെ അവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാൽ എ ക്ലാസ് സൗകര്യങ്ങളും അനുവദിച്ചിരുന്നു. അന്നു കൂടെയുണ്ടായിരുന്ന ശശികലയും ഇത്തരം സുഖസൗകര്യങ്ങൾ അനുഭവിച്ചിരുന്നു. എന്നാൽ വിഐപി പരിഗണന കോടതി നിരസിച്ചതിനാൽ ശശികലയ്ക്ക് ഇവയൊന്നും ലഭിച്ചിട്ടില്ല.