രണ്ടാം വിവാഹവേദിയിൽ വരന് ആദ്യഭാര്യയുടെയും ബന്ധുക്കളുടെയും മർദനം. ബോളിവുഡ് സിനിമകളെ വെല്ലുന്ന രംഗം അരങ്ങേറിയത് പഞ്ചാബിലെ ലുധിയാനയിലെ ഒരു ഹോട്ടലിൽ. പാട്ടുകാരനായ വിശാൽ കുമാർ സോനുവാണ് (42) ആളുകൾ നോക്കിനിൽക്കെ ആദ്യഭാര്യ രാഖിയുടെ അടിയേറ്റു ചൂളിയത്.
തന്നെ വിവാഹമോചനം നടത്താതെ ഭർത്താവ് രണ്ടാംവിവാഹം നടത്തുന്നുവെന്നറിഞ്ഞ രാഖിയും സംഘവും നേരേ വിവാഹവേദിയിലേക്കു വച്ചുപിടിക്കുകയായിരുന്നു. ഹോട്ടലിന്റെ മുന്നിലെ റോഡിൽവച്ചാണ് വിശാലിനെ രാഖിയും കൂട്ടരും കയ്യേറ്റം ചെയ്തത്. വിശാലുമായി ഏറെനേരം വാഗ്വാദത്തിലേർപ്പെട്ടശേഷമായിരുന്നു കയ്യേറ്റം.
നവവധുവായി അണിഞ്ഞൊരുങ്ങിയെത്തിയ ഷിംലാപുരിയിൽനിന്നുള്ള റിതുവിനും മർദനമേറ്റു. വിശാലിനെക്കാൾ 18 വയസ്സിന് ഇളയതാണു റിതു. 14 വർഷം മുമ്പ് വിവാഹം ചെയ്ത വിശാൽ പണത്തിന്റെ പേരിൽ മർദിക്കുന്നതു പതിവായതോടെ രാഖി വീട്ടിലേക്കു മടങ്ങുകയായിരുന്നെന്നു സഹോദരൻ പറയുന്നു. രാഖി– വിശാൽ ദമ്പതികൾക്ക് 13 വയസ്സുള്ള മകനുമുണ്ട്.
എന്നാൽ നിയമപ്രകാരം വിവാഹമോചനം നേടിയതാണെന്നും തെളിയിക്കാനുള്ള രേഖകൾ തന്റെ കൈവശമുണ്ടെന്നും വിശാൽ അവകാശപ്പെട്ടു. നേരത്തേ വിവാഹം കഴിച്ച കാര്യം തങ്ങളോടു പറഞ്ഞിട്ടുണ്ടെന്നും വിവാഹമോചിതനാണെന്നാണ് അറിയിച്ചതെന്നും വധു റിതുവിന്റെ വീട്ടുകാർ പറയുന്നു. എന്തായാലും പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.