ഇന്ത്യൻ ഓഹരിവിപണിയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്ന പ്രഖ്യാപനങ്ങൾ കേന്ദ്രബജറ്റിൽ ഇടംപിടിക്കുമെന്നാണ് സാമ്പത്തികരംഗത്തിന്‍റെ പ്രതീക്ഷ. ഓഹരി വ്യാപാരത്തിൻമേലുള്ള സെക്യൂരിറ്റി ട്രാൻസാക്ഷൻ നികുതി കുറയ്ക്കുന്നതിനുള്ള സാധ്യതയാണ് പ്രധാനമായും പ്രതീക്ഷിക്കുന്നത്. ഈ സൂചനകൾ വന്നുതുടങ്ങിയതോടെ കഴിഞ്ഞദിവസങ്ങളിലെ വിപണിയിലും മുന്നേറ്റം പ്രകടമായി.
അമേരിക്കൻ പ്രസിഡൻറായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിനും കേന്ദ്രസർക്കാരിനറെ നോട്ടുപിൻവലിക്കലിനുംശേഷം താഴേക്കുപോയ ഇന്ത്യൻ ഓഹരിവിപണി നിലവിൽ തിരിച്ചുവരവിൻറെ പാതയിലാണ്. ഈ മുന്നേറ്റം തുടരുന്നതിനായി കേന്ദ്രബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. ഇതിനുസഹായകരമാകുംവിധം സെക്യുരിറ്റീസ് ആൻറ് എക്സേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അഥവാ "സെബി" ശുപാർശകൾ കേന്ദ്രധനമന്ത്രാലയത്തിനുമുന്നിൽവച്ചിട്ടുണ്ട്. ഓഹരി ഇടപാടിൻമേലുള്ള സെക്യുരിറ്റി ട്രാൻസാക്ഷൻ ടാക്സ് കുറയ്ക്കുക. ഡെറ്റ് ഫണ്ടുകളുടെ മൂലധനനേട്ടത്തിനായുള്ള നികുതികാലാവധി മൂന്നുവർഷത്തിൽനിന്നും ഒരുവർഷമായി വെട്ടിക്കുറയ്ക്കുക. ടാക്സ് സേവിങ് ഫണ്ടുകളിലെ നിക്ഷേപനികുതിയുടെ ആനൂകൂല്യപരിധി രണ്ടുലക്ഷംരൂപയാക്കുക തുടങ്ങിയവയാണ് അവ. ഇക്കാര്യങ്ങളിൽ അനുകൂല പ്രഖ്യാപനങ്ങളുണ്ടായാൽ വിദേശനിക്ഷേപകര്‍ ഉൾപ്പെടെ കൂടുതൽപേർ ഇന്ത്യൻവിപണിയിലേക്ക് അടുക്കാൻ കാരണമാകും.
നിലവിൽ ഡെറ്റ് ഫണ്ടിൻറെ മൂലധനനേട്ടത്തിന് നികുതി ആനുകൂല്യം ലഭിക്കുന്നത് മൂന്നുവർഷംമുതൽ മുകളിലേക്ക് നിക്ഷേപം കൈവശംവയ്ക്കുന്നവർക്കാണ്. ഇത് ഒരുവർഷമാക്കിയാൽ, ഇടയ്ക്ക് നിക്ഷേപം പിൻവലിക്കുമ്പോൾ നൽകേണ്ട നികുതിയില്‍ ഇളവ് ലഭിക്കും.