തമിഴ് രാഷ്ട്രീയത്തില്‍ ചരിത്രം ആവര്‍ത്തിക്കപെടുകയാണ്. പിളര്‍ന്ന് കരുത്താര്‍ജിച്ച പാരമ്പര്യമുളള പാര്‍ട്ടിയാണ് അണ്ണാ ഡിഎംകെ. സിനിമയുടെ വെളളിവെളിച്ചമില്ലാത്ത പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മാത്രം.
കരുണാനിധിയുമായി തെറ്റിപിരിഞ്ഞാണ് എം.ജി രാമചന്ദ്രന്‍ 1972 ല്‍ അണ്ണാ ദ്രാവിഡമുന്നേറ്റ കഴകം രൂപീകരിച്ചത്. ബാലായ്മകള്‍ എറെയുണ്ടായിരുന്ന പാര്‍ട്ടി എം.ജി.ആര്‍ എന്ന സൂപ്പര്‍താരത്തിന്‍റെ വൃക്തിപ്രഭാവത്തില്‍ വളര്‍ന്ന് അധികാരം പിടിച്ചെടുത്തു. പുരട്ചി തലൈവര്‍ തമിഴ് ജനതയുടെ രക്തത്തിന്‍ രക്തമായി. ഒപ്പം ഇദയകനി ജയലളിതയും താരപ്രഭയില്‍ രാഷ്ട്രീയത്തിന്റെ പടവുകളിലേക്കും അടവുകളിലേക്കും പിടിച്ചുകയറി. എംജിആറിന്റ മരണശേഷം പാര്‍ട്ടിയിലെ ഒരുവിഭാഗത്തെ ഒപ്പം നിര്‍ത്തികൊണ്ടു ജയ പാര്‍ട്ടി പിളര്‍ത്തി. എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രന്‍ പാര്‍ട്ടിയും അധികാരവും അടിയറവുവച്ച് പിന്‍വാങ്ങി. അണ്ണാ ഡിഎംെകയുടെ പേരും പെരുമയും ജയ അല്ലെങ്കില്‍ അമ്മ എന്ന വാക്കിലേക്ക് ചുരുങ്ങി. പിന്‍ഗാമിയാരെന്ന സൂചന പോലും നല്‍കാതെയാണ് പുരട്ചി തലൈവി അപ്രതീക്ഷിതമായി വിടവാങ്ങിയത്. അതുതന്നെയാണ് പുതിയ ചേരിപ്പോരിന് കളമൊരുക്കിയതും.
എംജിആറിനും ജയലളിതക്കും തമിഴ്മനസ്സില്‍ പെട്ടെന്ന് കുടിയേറാന്‍ സിനിമയുടെ പിന്‍ബലമുണ്ടായിരുന്നെങ്കില്‍ ഇന്ന് കഥമാറി. ദ്രാവിഡ രാഷ്ട്രീയത്തില്‍ വ്യക്തിപൂജയുടെ കാലെകഴിഞ്ഞെന്ന് സൂചിപ്പിക്കുന്നതാണ് പനീര്‍സെല്‍വം ശശികല പോരാട്ടം. ഇതില്‍ സാമൂഹമാധ്യമങ്ങളുടെ പങ്ക് ചെറുതല്ല. മാറി നിന്ന് വെല്ലുവിളിച്ചവര്‍ വിജയിച്ച ചരിത്രമാണ് തമിഴ്നാട്ടില്‍. ഇൗ പോരില്‍ വിജയിച്ച് അരങ്ങ് വാഴുന്നവര്‍ ആരായാലും കെ.കാമരാജിനും സി.എന്‍ അണ്ണാദുരൈക്കും ശേഷം സിനിമയുടെ ലേബലില്ലാതെ ജനഹ്യദയത്തില്‍ കയറികൂടുന്ന നേതാവായിരിക്കും അത്.