ആരെങ്കിലും തന്നെ തിരിച്ചറിയുമെന്ന പ്രതീക്ഷയോടെയല്ല ബുലി എന്ന യുവതി വഴിയോരത്ത് പഴക്കച്ചവടം തുടങ്ങിയത്. രണ്ടു പെൺകുട്ടികളടങ്ങുന്ന കുടുംബത്തിന്റെ വിശപ്പടക്കാനും ഭർത്താവിനെ സഹായിക്കാനും മറ്റൊരു വഴിയും അവൾക്കറിയില്ലായിരുന്നു. ആർച്ചറി ബോർഡിലേയ്ക്ക് ഉന്നംവച്ച് അമ്പുതൊടുത്ത ദേശീയതാരത്തിൽ നിന്ന് കുടുംബത്തിലെ പ്രാരാബ്ദങ്ങൾ ചുമലിലേറ്റിയ വീട്ടമ്മയിലേക്ക് അവൾ ഒതുങ്ങിപ്പോയത് വളരെപ്പെട്ടന്നായിരുന്നു.
ഏതൊരു പെണ്‍കുട്ടിക്കും പ്രചോദനമേകാൻ പോന്നതായിരുന്നു ബുലിയുടെ ജീവിതം. വംശീയകലാപം നടക്കുന്ന ഒരു നാട്ടിൽ നിന്നും സ്വയരക്ഷയ്ക്കായി പഠിച്ച ഒരു ആയോധനകലകൊണ്ട് സ്വപ്നനേട്ടം കൈവരിച്ച ഒരു പെൺകുട്ടി. അസമിലെ ചിരാങ്ങിലെ കർഷകദമ്പതികളുടെ മകൾക്ക് സ്വപ്നം കാമാൻ പോലുമാകാത്തത്ര ഉയരത്തിലേക്കായിരുന്നു അവളുടെ വളർച്ച. സായി നടത്തിയ ഒരു ക്യാംപിൽവെച്ച് ഇവളുടെ കഴിവു തിരിച്ചറിഞ്ഞയാളുകളാണ് അമ്പെയ്ത്തു മത്സരത്തിൽ പങ്കെടുക്കാൻ ഇവൾക്ക് അവസരം നൽകിയത്. രാജസ്ഥാനിൽ നടന്ന ദേശീയ സബ്ജൂനിയർ അമ്പെയ്ത്ത് മത്സരങ്ങളിൽ തുടർച്ചയായി സ്വർണ്ണമെഡലുകളും വെള്ളിമെഡലുകളും സ്വന്തമാക്കി ഇവൾ കഴിവുതെളിയിച്ചു.
ജാർഖണ്ഡിൽ നടന്ന സീനിയർ ലെവൽ അമ്പെയ്ത്ത് മത്സരത്തിൽ വിജയം കൈപ്പിടിയിൽ ഒതുക്കിയതോടെയാണ് ബുലി രാജ്യശ്രദ്ധ നേടിയത്. പക്ഷെ പിന്നീട് അവളുടെ ജീവിതത്തിൽ സംഭവിച്ചത് ഒരു കായികതാരത്തിന്റെയും ജീവിതത്തിൽ സംഭവിക്കാൻ പാടില്ലാത്ത ദുരന്തങ്ങളായിരുന്നു. പണത്തിന്റെ കുറവുമൂലം നിലവാരമുള്ള അമ്പും വില്ലും വാങ്ങാൻ അവൾക്കായില്ല. പരിശീലകന്റെ അഭാവവും അവളുടെ പ്രകടനത്തെ മോശമായി ബാധിച്ചു. പുകഴ്ത്തിയവർ തന്നെ അവളെ കണ്ടില്ലെന്നു നടിച്ചു തുടങ്ങി.