ചരക്കുസേവന നികുതി നിരക്കുകൾ നിശ്ചയിക്കുമ്പോൾ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളോടും നീതിപൂർവമായ സമീപനം സ്വീകരിക്കണമെന്ന് ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷൻ. അച്ചടിമാധ്യമങ്ങൾക്ക് തുല്യമായ പരിഗണന ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾക്കും നൽകണം എന്നാണ് ആവശ്യം.
ബ്രോഡ്കാസ്റ്റിങ് രംഗത്തോട് ചരക്കുസേവനനികുതിയിൽ വേറിട്ട സമീപനം സ്വീകരിക്കരുതെന്ന ആവശ്യമാണ് ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷൻ മുന്നോട്ടുവച്ചിരിക്കുന്നത്. നിലവിൽ 15 ശതമാനം സേവനനികുതിയാണ് ഈ മേഖലയിൽ ചുമത്തിയിരിക്കുന്നത്. അച്ചടിമാധ്യമങ്ങൾക്ക് സേവനനികുതി ബാധകമല്ല. ജി.എസ്.ടി നടപ്പാക്കുമ്പോൾ പൂജ്യം ശതമാനം നികുതിയേ ചുമത്താവൂ എന്ന നിലപാടാണ് അച്ചടി മാധ്യമങ്ങളുടേത്. 2000 കോടിരൂപയുടെ പരസ്യങ്ങൾ റദ്ദാക്കപ്പെട്ടതുമൂലം ദൃശ്യ-ശ്രവ്യ മാധ്യമരംഗം കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യമാണുള്ളത്. വാർത്തയും വിനോദവും നൽകുന്നതിനുപുറമെ പൊതുജനത്തെ ബോധവൽക്കരിക്കുക എന്ന കടമയും നിറവേറ്റുന്ന ബ്രോഡ്കാസ്റ്റിങ് മാധ്യമങ്ങളെ പത്രങ്ങൾക്ക് തുല്യമായി തന്നെ കാണണം എന്ന് ഐബിഎഫ് ആവശ്യപ്പെടുന്നു. എന്നാൽ അച്ചടി മാധ്യമങ്ങളെ അപേക്ഷിച്ച് ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾക്ക് ജി.എസ്.ടി നിർണയിക്കുമ്പോൾ ചില പ്രായോഗിക വൈഷമ്യങ്ങളുണ്ടെന്ന് ജി.എസ്.ടി കൗൺസിൽ അംഗം കൂടിയായ ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു.
നിലവിൽ ജി.എസ്.ടി കൗൺസിൽ ഈ വിഷയം ചർച്ച ചെയ്തിട്ടില്ല. ബ്രോഡ്കാസ്റ്റിങ് മാധ്യമങ്ങളെ ഏത് സ്ലാബിൽ ഉൾപ്പെടുത്തണം എന്നത് പിന്നീടേ തീരുമാനിക്കൂ.