തമിഴ്നാട് ഗവർണർ സി. വിദ്യാസാഗർ റാവുവിനു മുന്നിൽ ചുരുക്കം ചില സാധ്യതകളേയുള്ളൂ – എന്നാൽ ആ സാധ്യതകളിൽ ഏതു സ്വീകരിക്കണം എന്നതു തികച്ചും ദുഷ്കരമായ കാര്യവുമാണ്. ഗവർണർ തിരക്കിട്ടു തീരുമാനമെടുക്കാതെ സുപ്രീംകോടതി വിധി വരുന്നതു വരെ കാത്തിരുന്നത് ശരിയായ നടപടിയായിരുന്നു എന്ന് ഇപ്പോൾ വ്യക്തമായിക്കഴിഞ്ഞു.
സർക്കാർ രൂപവൽക്കരണത്തിനു ഗവർണറുടെ മുന്നിൽ ഇപ്പോൾ രണ്ട് അവകാശവാദങ്ങളാണുള്ളത് – കാവൽ മുഖ്യമന്ത്രി പനീർ സെൽവത്തിന്റെയും അണ്ണാ ഡിഎംകെയുടെ പുതിയ നിയമസഭാ കക്ഷിനേതാവ് എടപ്പാടി പളനിസ്വാമിയുടെയും. ഇതിൽ ആരെ വിളിക്കും, അല്ലെങ്കിൽ ആരെ ആദ്യം വിളിക്കും എന്നത് തികച്ചും സങ്കീർണമായ വിഷയമാണ്.
ഗവർണറുടെ മുന്നിലുള്ള സാധ്യതകൾ:
∙ നിലവിലുള്ള മുഖ്യമന്ത്രി പനീർ സെൽവത്തെ ആദ്യം വിളിക്കുക. സംസ്ഥാന നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുക. ഇതിനുള്ള ന്യായം കെയർടേക്കർ മുഖ്യമന്ത്രിക്ക് സാധാരണ മുഖ്യമന്ത്രിക്കുള്ള എല്ലാ അവകാശങ്ങളുമുണ്ട് എന്നതാണ്.
∙ 1979–ൽ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഢി കൈക്കൊണ്ട നിലപാട് സ്വീകരിക്കുക. അതായത് നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനി സ്വാമിയെ ക്ഷണിക്കുക. നിശ്ചിത സമയത്തിനുള്ളിൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുക. 1979 ജൂലൈയിൽ ജനതാ പാർട്ടിയിലെ പിളർപ്പു കാരണം പ്രധാനമന്ത്രി മൊറാർജി ദേശായി രാജിവച്ചു. പിന്നീട് മന്ത്രി സഭ രൂപവൽക്കരിക്കാൻ മെറാർജി ദേശായിയും വിമതരുടെ നേതാവ് ചരൺ സിങ്ങും അവകാശ വാദം ഉന്നയിച്ചു. രാഷ്ട്രപതി തീരുമാനിച്ചത് ചരൺ സിങ്ങിനെ വിളിക്കാനാണ്. അങ്ങനെ 1979 ജൂലായിൽ ചരൺ സിങ് പ്രധാനമന്ത്രിയായി. എന്നാൽ അദ്ദേഹത്തിന് ലോക്സഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള സമയത്തിനു മുൻപേ രാജിവച്ചു. കാരണം കോൺഗ്രസ് പിന്തുണ പിൻവലിച്ചു. ലോക്സഭയെ നേരിടാതെ ചരൺ സിങ് അടുത്ത തിരഞ്ഞെടുപ്പു വരെ പ്രധാനമന്ത്രിയായി തുടർന്നു.
∙ തമിഴ്നാട് നിയമസഭയിലെ 234 എം എൽ. എമാരുടെയും സംയുക്ത അഭിപ്രായ വോട്ടെടുപ്പ് നടത്തുക. ഇതിൽ മുഖ്യമന്ത്രിയായി പനീർ സെൽവത്തെയാണോ aപളനി സ്വാമിയെയാണോ ഭൂരിപക്ഷം എംഎൽഎമാരും പിന്തുണയ്ക്കുന്നത് എന്നു വ്യക്തമാകും.
∙ 1994–ൽ എസ്. ആർ. ബൊമ്മൈ കേസിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണ ഘടനാ ബെഞ്ചിന്റെ വിധി ഇക്കാര്യത്തിൽ ഏറ്റവും ആധികാരികമായ വിധിയാണ്. അതനുസരിച്ച് ഒരു മുഖ്യമന്ത്രിക്ക് സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷമുണ്ടോ എന്ന് നോക്കേണ്ടത് സഭയിലാണ്. അല്ലാതെ ഒരു സർക്കാരിനെ ഡിസ്മിസ് ചെയ്യാൻ ഗവർണർക്ക് അധികാരമില്ല. എംഎൽഎമാരുമായി സംസാരിച്ച് ആർക്കാണ് ഭൂരിപക്ഷമെന്ന് ഗവർണ്ണർ തീരുമാനിക്കരുത് എന്നാണ് ഇതു വ്യക്തമാക്കുന്നത്. ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലാണ്.
ആർക്കും മന്ത്രിസഭ രൂപവൽക്കരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാതെ വരികയോ സംസ്ഥാനത്ത് ക്രമസമാധാനം പാടേ തകർന്നതായി ബോധ്യപ്പെടുകയോ ചെയ്താൽ ഗവർണർക്ക് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യാം. തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പു നടന്നത് അടുത്ത കാലത്തായതിനാൽ ഈ സാധ്യത ഒഴിവാക്കാനായിരിക്കും ഗവർണർ ശ്രമിക്കുക.
സഭ എന്നു ചേരണം?
സഭ എന്നു ചേരണം എന്നതിൽ ഗവർണർ തീരുമാനമെടുക്കരുത് എന്നാണ് അരുണാചൽ പ്രദേശ് കേസിൽ സുപ്രീംകോടതിയുടെ വിധി. സംസ്ഥാന മുഖ്യമന്ത്രി മന്ത്രിസഭാ യോഗം വിളിച്ചു ചേർത്തു സഭ ചേരുന്നതിനുള്ള തീയതി ശുപാർശ ചെയ്യണം. ഇതനുസരിച്ച് ഗവർണർ സഭ വിളിച്ചു ചേർക്കണം. അരുണാചൽ പ്രദേശിൽ ഇങ്ങനെ മന്ത്രിസഭ തീരുമാനിച്ച തീയതി നേരത്തേയാക്കി സഭ വിളിച്ചു ചേർക്കുകയാണ് ഗവർണർ ചെയ്തത്. ഇത് സുപ്രീംകോടതി അംഗീകരിച്ചില്ല.