തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഗതി ഇനി ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിന്‍റെ കയ്യില്‍. കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയും ഉറച്ചനിലപാടുകള്‍ ഗവര്‍ണറെ അറിയിച്ചു. ശശികലയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജിവച്ചതെന്ന് പനീര്‍സെല്‍വം അറിയിച്ചപ്പോള്‍ 130 എം.എല്‍.എമാരുടെ പിന്തുണയുള്ള തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ശശികല അവകാശവാദമുന്നയിച്ചു.
ഗവര്‍ണറെ ആദ്യം കണ്ടത് കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം. വി.കെ ശശികലയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജി വയ്ക്കാനുണ്ടായ സാഹചര്യം അദ്ദേഹം വിശദീകരിച്ചു. അതിനാല്‍ രാജി പിന്‍വലിയ്ക്കാന്‍ അനുവദിയ്ക്കണം. ശശികല എംഎല്‍എമാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കിയിരിയ്ക്കുകയാണെന്നും ഒപിഎസ് ബോധ്യപ്പെടുത്തി. നല്ലതുവരും എന്ന ആത്മവിശ്വാസത്തോടെയായിരുന്നു മടക്കം.
തുടര്‍ന്ന് ശശികലയുടെ ഊഴം. പോയസ് ഗാര്‍ഡനില്‍ നിന്ന് അകന്പടി വാഹനങ്ങളുമായി ജയലളിതയുടെ സമൃതി മണ്ഡപത്തിലെത്തി പ്രാര്‍ഥിച്ച ശേഷം രാജ് ഭവനിലേയ്ക്ക്. 130 എംഎല്‍എമാരുടെ പിന്തുണ രേഖാമൂലം അറിയിച്ച ശശികല സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ അവകാശവാദമുന്നയിച്ചു. കൂടിക്കാഴ്ച്ച 40 മിനിറ്റ് നീണ്ടു. ഇതിനിടെ വിശ്വാസവോട്ടെടുപ്പിന്‍റെ സാഹചര്യം വന്നാല്‍ പനീര്‍സെല്‍വത്തെ പിന്തുണയ്ക്കുമെന്ന് ഡിഎംകെ ജോയിന്‍റ് സെക്രട്ടറി സുബ്ബലക്ഷ്മി ജഗദീശന്‍ പറഞ്ഞു. പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റ് എം.കെ സ്റ്റാലിന്‍ പിന്നീട് ഇത് തിരുത്തി. എന്നാല്‍ ഡിഎംകെ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയം.