ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലെ 67 സീറ്റുകളിലും നടക്കുന്ന വോട്ടെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്. രണ്ടുമണിവരെ ഉത്തര്‍പ്രദേശില്‍ 46 ശതമാനവും ഉത്തരാഖണ്ഡില്‍ 44 ശതമാനവും പോളിങ് രേഖപ്പെടുത്തി. സമാജ്്വാദി പാര്‍ട്ടിയുടെ സ്വാധീനമേഖലകളിലാണ് യു.പിയില്‍ ജനവിധി. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം മുന്‍നിര്‍ത്തി 15 മണ്ഡലങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വോട്ടെടുപ്പിന്‍റെ ആദ്യമണിക്കൂറില്‍ തണുപ്പന്‍ പ്രതികരണമായിരുന്നുവെങ്കിലും പിന്നീട് ആളുകള്‍ വലിയ തോതില്‍ പോളിങ് ബൂത്തുകളിലെത്തി. ഗ്രാമീണമേഖലകളിലാണ് കനത്ത പോളിങ് രേഖപ്പെടുത്തിയത്. സഹാരന്‍പൂരും, മൊറാദാബാദും, പിലിബിത്തും, ഖേരിയുമടക്കം യു.പിയില്‍ രണ്ടാം ഘട്ടത്തില്‍ ജനവിധിയെഴുതുന്നത് 11 ജില്ലകള്‍. 795 സ്ഥാനാര്‍ഥികള്‍. 1.04 കോടി സ്ത്രീകളുള്‍പ്പെടെ 2.28 വോട്ടര്‍മാര്‍. സമാജ്്്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അസം ഖാന്‍ , മകന്‍ അബ്ദുള്ള അസം, മുന്‍കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ, ബി.ജെ.പി നിയമസഭാകക്ഷി നേതാവ് സുരേഷ് ഖന്ന എന്നിവരാണ് മല്‍സരരംഗത്തുള്ള പ്രമുഖര്‍. അധികാരത്തിലെത്തിയാല്‍ യു.പി രാമരാജ്യമാക്കുമെന്ന് വോട്ടുരേഖപ്പെടുത്തിയശേഷം കേന്ദ്രമന്ത്രി മുക്താര്‍ അബാസ് നഖ്്്വി പറഞ്ഞു
ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് അടക്കമുള്ള പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഇവിടെ 69 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ബി.എസ്.പി സ്ഥാനാര്‍ഥി റോഡപകടത്തില്‍ കൊല്ലപ്പെട്ടതോടെ ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് നീട്ടിവെച്ചു. ഹരീഷ് റാവത്തിന്‍റെ വികസനങ്ങള്‍ നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് ദേവഭൂമിയില്‍ പോരിന് ഇറങ്ങിയത്. കോണ്‍ഗ്രസിലെ തമ്മിലടിയും, ഭരണവിരുദ്ധ വികാരവും, അഴിമതി ആരോപണങ്ങളും ഗംഗാ തടത്തില്‍ ഭരണം പിടിക്കാന്‍ വഴിയൊരുക്കുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.