ഗോവയിൽ ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് ഹർജി സുപ്രീംകോടതി തള്ളി. വ്യാഴാഴ്ച നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. എം എൽ എമാരുടെ പിന്തുണ വ്യക്തമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാത്ത കോൺഗ്രസ് നടപടിയെ സുപ്രീം കോടതി വിമർശിച്ചു.
ഗോവയിൽ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നു ആരോപിച്ചാണ് കോൺഗ്രസ് കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി മനോഹർ പരീക്കറുടെ സത്യപ്രതിജ്ഞയ്ക്ക് നിയമപരമായ തടസമില്ലെന്നു ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാർ അധ്യക്ഷനായ മൂനാംഗ ബെഞ്ച് വ്യക്തമാക്കി. 15 ദിവസത്തിനകം വിശ്വാസ വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവർണറുടെ ഉത്തരവ് മറികടന്ന കോടതി വ്യാഴാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് നിർദേശിച്ചു. ഇതിനായി മുതിർന്ന എം എൽ എയെ പ്രൊ ടെം സ്പീക്കർ ആയി നിയോഗിക്കണം. കേവല ഭൂരിപക്ഷം കോൺഗ്രസിനുണ്ടോ എന്ന ചോദ്യത്തിന് അത് തെളിയിക്കാൻ 24 മണിക്കൂർ കൂടി വേണമെന്നായിരുന്നു കോൺഗ്രസ് ആവശ്യം. ഇത് കോടതി തള്ളി. കുതിര കച്ചവടം നടത്തിയാണ് ബിജെപി പിന്തുണ ഉറപ്പിച്ചതെന്നായിരുന്നു കോൺഗ്രസിന്റെ വാദം.
സുപ്രീം കോടതിയിൽ ഉയർത്തിയ വാദങ്ങൾ ഗവർണർക്കു മുൻപിലാണ് കോൺഗ്രസ് ഉന്നയിക്കേണ്ടിയിരുന്ന തെന്നും കോടതി നിരീക്ഷിച്ചു. പിന്തുണയ്ക്കുന്ന 21 എം എൽ എമാരുടെ വിവരങ്ങൾ ഗവർണർക്ക് കൈമാറിയെന്ന് ബിജെപി കോടതിയെ അറിയിച്ചു.