പിറന്നാൾ ആഘോഷങ്ങളിൽ ഹിന്ദുക്കൾ കേക്ക് മുറിക്കരുതെന്നും അത് ഇന്ത്യൻ പാരമ്പര്യമല്ലെന്നും കേന്ദ്ര സൂക്ഷ്മ, ചെറുകിട വ്യവസായ സഹ മന്ത്രി ഗിരിരാജ് സിങ്. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കില്ലെന്നു ഹിന്ദുക്കൾ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഔറംഗബാദിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പിറന്നാളുകളിൽ കേക്ക് മുറിക്കുന്നതിനു പകരം ക്ഷേത്രങ്ങളിൽ പ്രാർഥനകൾ നടത്തുകയാണു വേണ്ടത്. ഇന്ത്യൻ സംസ്കാരത്തിൽ കേക്ക് മുറിക്കൽ എന്നൊന്ന് ഇല്ല. ഇക്കാര്യത്തിൽ പാശ്ചാത്യ രീതിയിലേക്കു പോകുന്നതു ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾ അമ്മമാരെ മാ, മൈയാ എന്നതിനു പകരം ഇപ്പോൾ മമ്മിയെന്നാണു വിളിക്കുന്നത്. അച്ഛന്മാരെ ബാബുജി, പിതാജി എന്നിവയ്ക്കു പകരം പപ്പായെന്നുമാണ്. മൈയാ, ബാബുജി എന്നിവ വികാരപരമായ അടുപ്പവും ബന്ധവും സൂചിപ്പിക്കുന്ന പദങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മതത്തെ സംരക്ഷിക്കാൻ ഹിന്ദുക്കൾ ഒന്നിക്കണം. മുസ്‌ലിം വിഭാഗം ഇപ്പോൾ രാജ്യത്ത് ന്യൂനപക്ഷമല്ല. അതുകൊണ്ട് ഇസ്ലാം മതത്തിന് ന്യൂനപക്ഷ പദവി നൽകേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.
ബിഹാറിലെ നാവ്‌ദ ലോക്സഭാ മണ്ഡലത്തിൽനിന്നുള്ള അംഗമാണ് ഗിരിരാജ് സിങ്.