വിവാദങ്ങളും വിമർശനങ്ങളും നിറഞ്ഞ കാലയളവ് പൂർത്തിയാക്കി പുണെ ഫിലിംഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്തുനിന്നും ഗജേന്ദ്രചൗഹാന് പടിയിറക്കം. ഇന്നലെ കാലാവധി അവസാനിച്ച ചെയർമാന് കേന്ദ്രസർക്കാർ സമയപരിധി നീട്ടിനൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
2014 മാർച്ച് നാലിന്റെ മുൻകാലപ്രാബല്യത്തിൽ 2015 ജൂൺ അഞ്ചിനാണ് ബിജെപിനേതാവും നടനുമായ ഗജേന്ദ്രചൗഹാനെ പുണെ ഫിലിം ആൻറ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി കേന്ദ്രസർക്കാർ നിയമിക്കുന്നത്. എന്നാൽ, മതിയായ യോഗ്യതയില്ലാതെയാണ് ചൗഹാൻ തൽസ്ഥാനത്ത് എത്തിയതെന്നാരോപിച്ച് വിദ്യാർഥികൾ ദീർഘകാലം പ്രതിഷേധിച്ചു. ഇതോടെ നിയമനംനടന്ന് ഏഴുമാസത്തിനുശേഷമാണ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തി സ്ഥാനമേൽക്കാൻ ചൗഹാന് സാധിച്ചത്. അതും പ്രതിഷേധങ്ങൾക്ക് നടുവിലൂടെ. ശേഷം, കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചയോടെ മാസങ്ങൾനീണ്ട വിദ്യാർഥിപ്രക്ഷോഭത്തിന് പരിസമാപ്തിയായെങ്കിലും മുൻപൊന്നുമില്ലാത്തവിധം എഫ്ടിഐഐയിലെ വിവാദങ്ങള്‍ തുടർക്കഥയായി.
ചെറിയകാലയളവെങ്കിലും തനിക്ക് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനായെന്നും, വിമർശനങ്ങളെ സത്യസന്ധമായ പ്രവർത്തനത്തിലൂടെ പ്രതിരോധിക്കാനായെന്നും സ്ഥാനമൊഴിയുന്നതിന് മുൻപ് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലാവധി അവസാനിച്ചതോടെ കേന്ദ്രസർക്കാർ വീണ്ടും അവസരംനൽകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അത് ഉണ്ടായില്ല. എന്തായാലും, വിവാദങ്ങളെ ഒപ്പംചേർത്ത ചെയർമാന്‍ എന്ന വിശേഷണത്തോടെയാണ് ചൗഹാന്‍റെ പടിയിറക്കം. പുതിയ ചെയർമാൻ ആരെന്നതിനെക്കുറിച്ച് കേന്ദ്രവാർത്താവിനിമയ മന്ത്രാലയം തീരുമാനമെടുക്കും.