ജയ്പുർ ∙ ഏഴു ലക്ഷം രൂപയ്ക്കു പതിന്നാലുകാരിയായ മകളെ വിൽക്കാൻ ശ്രമിച്ച പിതാവും വാങ്ങാനെത്തിയ മൂന്നു പേരും പിടിയിൽ. ആൾവാർ ജില്ലയിലെ ബുട്ടോളി ഗ്രാമത്തിലാണ് സംഭവം. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണു കുറ്റവാളികളെ പിടികൂടാൻ സഹായിച്ചത്.
ഹരിയാനയിലെ ഭിവാനി ജില്ലയിൽനിന്നുള്ള മൂന്നു പേരാണ് കല്യാണം കഴിക്കുന്നതിനെന്ന വ്യാജേന കുട്ടിയെ വാങ്ങാൻ ഗ്രാമത്തിലെത്തിയത്. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മൂന്നു കുട്ടികളിൽ മൂത്തയാളാണു പെൺകുട്ടി. ഏഴു ലക്ഷം രൂപ പെൺകുട്ടിയുടെ പിതാവിനു നൽകിയ ശേഷം കുട്ടിയെ പിതാവിന്റെ സഹായത്തോടെ കാറിലേക്കു തള്ളിക്കയറ്റുകയായിരുന്നു.
കുട്ടിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ മൂന്നംഗ സംഘത്തെ തടഞ്ഞുവച്ചു പൊലീസിൽ വിവരം അറിയിച്ചു. പെൺകുട്ടിയിൽനിന്നു പരാതി സ്വീകരിച്ച പൊലീസ് പിതാവിനെയും വാങ്ങാനെത്തിയ മൂന്നു പേരെയും അറസ്റ്റ് ചെയ്തു. കുട്ടി ആവശ്യപ്പെട്ട പ്രകാരം അവളെ മുത്തശ്ശിയോടൊപ്പം അയയ്ക്കുകയും ചെയ്തു.