യുപിയിലൂടെ ബിജെപി വീണ്ടും രാജ്യഭരണം പിടിക്കുമോ? രണ്ടര വർഷം പൂർത്തിയാക്കുന്ന നരേന്ദ്രമോദി സർക്കാരിന് പുത്തനുണർവു നൽകുന്നതാണ് പുറത്തുവരുന്ന എക്സിറ്റ് പോൾ സർവേകൾ. അഞ്ചു സംസ്ഥാനങ്ങളിൽ പഞ്ചാബ് ഒഴികെ നാലിടത്തും ബിജെപിയുടെ മുന്നേറ്റമാണ് എല്ലാ എക്സിറ്റ്പോൾ സർവേകളും പ്രവചിക്കുന്നത്.
ഗോവയിലും, ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഉത്തർപ്രദേശിലും ബിജെപി മുന്നേറ്റം സാധ്യമാകുമെന്ന് അഭിപ്രായസർവേകൾ വ്യക്തമാക്കുമ്പോൾ പഞ്ചാബിൽ മാത്രമാണ് തിരിച്ചടി പ്രവചിക്കപ്പെടുന്നത്. അഭിപ്രായ സർവേകൾ യാഥാർഥ്യമാകുകയാണെങ്കിൽ നോട്ടുനിരോധനമെന്ന കടുത്ത തീരുമാനം ശരിയായ നിലപാടായിരുന്നെന്നു സ്ഥാപിച്ചെടുക്കാൻ ബിജെപിക്ക് നഷ്പ്രയാസം കഴിയും. സർക്കാരിന്റെ ഭരണ നടപടികൾക്ക് ഈ ഫലം ശക്തിപകരും. നരേന്ദ്ര മോദിയെന്ന അധികാരകേന്ദ്രം പാർട്ടിയിൽ കൂടുതൽ ശക്തമാകും. വരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ നേരിടാനും അഭിപ്രായ സർവേകളനുസരിച്ച് ബിജെപിക്ക് ഈ വിജയം സഹായകരമാകും.
നോട്ട് നിരോധനമെന്ന രാഷ്ട്രീയ കാർഡ്
കഴിഞ്ഞവർഷം നവംബർ 8ന് അപ്രതീക്ഷിതമായി 500,1000 നോട്ടുകൾ നിരോധിച്ച സർക്കാർ നടപടി ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടാണെന്നാണ് ആദ്യം ഉയർന്ന ആരോപണം. രാഷ്ട്രീയപാർട്ടികളുടെ കള്ളപ്പണം ഇല്ലാതാകുന്നതോടെ ബിജെപിക്ക് യുപി നിഷ്പ്രയാസം പിടിക്കാമെന്നായിരുന്നു വാദം. ആവശ്യമായ തയാറെടുപ്പുകളില്ലാത്ത സാഹസികമായ എടുത്തുചാട്ടമായിരുന്നു അതെങ്കിലും ‘ആദ്യറൗണ്ടിലെ’ വിജയം മോദിയോടൊപ്പമാണെന്നാണ് സർവേ ഫലങ്ങൾ വെളിവാക്കുന്നത്. നോട്ടുനിരോധനത്തിനുശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപി വിജയിച്ചു. മഹാരാഷ്ട്ര മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പ്, ഗുജറാത്തിലെയും രാജസ്ഥാനിലെയും തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ്, ചണ്ഡീഗഡ് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് എന്നിവയിലെ വിജയത്തിനുശേഷം പാർട്ടിക്ക് കൂടുതൽ കരുത്തായി മാറിയേക്കാം യുപി തിരഞ്ഞെടുപ്പ് ഫലം.
നോട്ട് നിരോധനത്തിനുശേഷം ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ഥലങ്ങളിലാണ് ഈ വിജയത്തിന്റെ പ്രവചനങ്ങളെന്നോർക്കണം. പ്രവചനങ്ങൾ വിശ്വസിച്ചാൽതന്നെ വിജയത്തിനായി മോദി എന്താണ് ചെയ്തത്? മറ്റുള്ളവർക്ക് പിഴച്ചത് എവിെടയാണ്?
തിരഞ്ഞെടുപ്പ് വാഗ്ദാനം അനുസരിച്ച് കള്ളപ്പണ നിക്ഷേപം തിരിച്ചുകൊണ്ടുവരാൻ സാധിക്കാത്തതും, സ്വച്ഛ്ഭാരത് മിഷനിലെ അപാകതകളും ഭരണത്തെ ബാധിച്ച നാളുകളിലാണ് നോട്ട് നിരോധനമെന്ന പ്രഖ്യാപനമുണ്ടാകുന്നത്. നോട്ടുനിരോധനം വലിയ തിരിച്ചടിയാകുമെന്ന് മറ്റുള്ള രാഷ്ട്രീയപാർട്ടികൾ വിലയിരുത്തിയപ്പോൾ ‘മോദി ടീം’ മറിച്ചാണ് ചിന്തിച്ചത്. അവർ ജനങ്ങളുടെ മനസറിഞ്ഞ് ഒരു പരീക്ഷണത്തിന് തയ്യാറായി.
രാജ്യത്ത് വർഷങ്ങളായി ഭരണത്തിലിരുന്ന കോൺഗ്രസ് കള്ളപ്പണക്കാർക്ക് സഹായം ചെയ്തതായും, കള്ളപ്പണം, വ്യാജനോട്ട്, തീവ്രവാദികൾക്കുള്ള ധനസഹായം എന്നിവയ്ക്കെതിരെയുള്ള പോരാട്ടമാണ് സർക്കാർ നടത്തുന്നത് എന്നും വ്യാപകമായ പ്രചാരണമുണ്ടായി. ജനങ്ങൾ ഇക്കാര്യം മുഖവിലയ്ക്കെടുത്തെന്നാണ് പല തിരഞ്ഞെടുപ്പിന്റെയും ഫലങ്ങളും പ്രവചനങ്ങളും വ്യക്തമാക്കുന്നത്. നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷ കക്ഷികൾക്ക് ഫലപ്രദമായ ഇടപെടൽ നടത്താൻ കഴിയാത്തതും ബിജെപിക്ക് സഹായകരമായെന്നുവേണം കരുതാൻ.
പാർട്ടിയിൽ ശക്തനാകുന്ന മോദി
തിരഞ്ഞെടുപ്പ് പ്രവചനങ്ങൾ യാഥാർഥ്യമായാൽ ബിജെപിയിൽ മോദി കൂടുതൽ ശക്തനാകും. നോട്ട് അസാധുവാക്കുകയെന്ന കടുത്ത തീരുമാനമെടുത്തതിലൂടെ ഇതിനു മുൻപു തന്നെ മോദി പാർട്ടിയിൽ ശക്തി തെളിയിച്ചിരുന്നു. തീരുമാനത്തെ ആർഎസ്എസ് അടക്കം പിൻതാങ്ങിയതും മോദിയുടെ വിജയമായി. ബിജെപി നേതാക്കളിൽ പലർക്കും പരാതിയുണ്ടായിരുന്നെങ്കിലും തുറന്നു പറയാൻ കഴിയാത്ത രീതിയിലാണ് നിലവിലെ പാർട്ടിയിലെ ഘടന. നോട്ടുനിരോധനം വിജയിച്ചാലും പരാജയപ്പെട്ടാലും ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നായിരുന്നു മോദിയുടെ വാക്കുകൾ. തിരഞ്ഞെടുപ്പ് വിജയം ആ നിശ്ചയദാർഢ്യത്തിന്റെ വിജയമായി വ്യാഖ്യാനിക്കപ്പെടാം. അമിത്ഷാ–മോദി അച്ചുതണ്ട് കൂടുതൽ ശക്തരാകും. ആർഎസ്എസിനുപോലും ഇടപെടാൻ കഴിയാത്തതരത്തിലേക്ക് മോദി ഉയർത്തപ്പെടും. അഭിപ്രായ സർവേകൾ യാഥാർഥ്യമായാൽ നോട്ടുനിരോധനം മോദിയുടെ രാഷ്ട്രീയ വിജയമാകും
രാഷ്ട്രപതി തിരഞ്ഞെടുപ്പ്
രാജ്യസഭ കീഴടക്കാൻ മോദിക്ക് യുപി കീഴടക്കേണ്ടതുണ്ടായിരുന്നു. ഉത്തർപ്രദേശിൽനിന്ന് പരമാവധി എംഎൽഎമാരെ നേടണമെന്ന ലക്ഷ്യത്തോടെയാണ് ബിജെപി പ്രവർത്തിച്ചത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളെ ജയിപ്പിക്കണമെങ്കിൽ ബിജെപിക്ക് നിലവിലെ അംഗങ്ങൾപോര. യുപിയിൽ വിജയിച്ചാൽ വോട്ടുകളുടെ എണ്ണം വർധിക്കും. 403 പോയിന്റാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ യുപി എംഎൽഎമാർക്കുള്ളത്. ഇപ്പോഴത്തെ പ്രവചനങ്ങൾ സത്യമായാൽ ബിജെപി ആ കടമ്പ നിഷ്പ്രയാസം മറികടക്കും.
പഞ്ചാബിൽ തിരിച്ചടി
ബിജെപിക്ക് പഞ്ചാബിൽ തിരിച്ചടിയുണ്ടാകുമെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്. ഇതു കോൺഗ്രസിനു പകരുന്ന ഊർജം ചില്ലറയായിരിക്കില്ല. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്റെ കുടുംബ ഭരണത്തിനെതിരെ ജനവികാരം ശക്തമായിരുന്നു. രാഹുൽ ഗാന്ധി കൂടുതൽ സമയം പ്രചാരണം നടത്തിയത് പഞ്ചാബിലാണ്. പഞ്ചാബിലെ വിജയം രാഹുലിന്റെ വിജയമായി വ്യാഖ്യാനിക്കപ്പെടാം. ആം ആദ്മി പാർട്ടി മറ്റ് സംസ്ഥാനങ്ങളിലേക്ക് സാന്നിധ്യം അറിയിക്കുന്നതാണ് സർവേകളിലൂടെ വ്യക്തമാകുന്ന മറ്റൊരു കാര്യം.