തമിഴ്നാട്ടില്‍ ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് വിരാമം. അണ്ണാ ഡി.എം.കെ. നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്‍ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ 31 അംഗമന്ത്രിസഭ അധികാരമേറ്റു. മുന്‍മന്ത്രിസഭയില്‍ നിന്ന് എതിര്‍ചേരിയിലായ പനീര്‍സെല്‍വവും പാണ്ഡ്യരാജനും പുറത്തായപ്പോള്‍ സെങ്കോട്ടയനാണ് പുതുമുഖം. പതിനഞ്ചുദിവസത്തിനകം നിയമസഭയില്‍ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം
തമിഴ് രാഷ്ട്രീയത്തില്‍ സുപ്രധാന വഴിത്തിരിവുണ്ടാക്കി എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി. നിയമസഭാകക്ഷിനേതാവായ ശേഷം ഗവര്‍ണറുമായി നടത്തിയ മൂന്നാമത്തെ കൂടിക്കാഴ്ചയിലാണ് പളനിസാമിയെ ക്ഷണിച്ചത്.
കെ. എ സെങ്കോട്ടയന്‍ , ഡിണ്ടിഗല്‍ ശ്രീനിവാസന്‍ എന്നിവരുള്‍പ്പെടെ 31 പേരാണ് മന്ത്രിസഭയില്‍. രാവിലെ 124 എംഎല്‍എമാരുടെ പിന്തുണയടങ്ങിയ കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. റിസോര്‍ട്ടില്‍ കഴിഞ്ഞ എം.എല്‍എമാരും ഉച്ചയ്ക്ക് ചെന്നൈയിലെത്തി. എടപ്പാടി പളനിസാമിയോട് 15 ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. ഈ സമയപരിധി പനീര്‍സെല്‍വം എങ്ങനെ വിനിയോഗിക്കും എന്നതിനെ ആശ്രയിച്ചിരിക്കും പുതിയ സര്‍ക്കാരിന്റ ഭാവി. ധര്‍മ്മയുദ്ധം തുടരുമെന്നായിരുന്നു ഒ. പിഎസിന്‍റെ പ്രതികരണം.
അതേസമയം പുതിയ സര്‍ക്കാര്‍ ആറുമാസത്തിനപ്പുറം പോകില്ലെന്ന് പ്രതിപക്ഷനേതാവ് എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ഇടക്കാല നിയമസഭാതിരഞ്ഞെടുപ്പിനൊരുങ്ങാനും സ്റ്റാലിന്‍ അണികളോട് ആഹ്വാനം ചെയ്തു. തമിഴ്നാട് രാഷ്ട്രീയത്തിലെ അനിശ്ചിതത്വം താല്‍ക്കാലികമായി നീങ്ങി. പക്ഷെ അണ്ണാ ഡിഎംകെ എന്ന രാഷ്ട്രീയകക്ഷിയുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ ഇനിയും തുടരും.