മൂർഖൻ പാമ്പിന്റെ തലയിൽ ചുംബിച്ച് സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിനെ പാമ്പ് കടിച്ചു കൊന്നു. നവി മുംബൈയിൽ കഴിഞ്ഞ 30നായിരുന്നു സംഭവം.
പാമ്പുകളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന 25കാരൻ സോമനാഥ് മാത്രെയാണു പാമ്പിന്റെ കടിയേറ്റു മരിച്ചത്. ബേൽപുർ നഗരത്തിലാണു സോമനാഥിന്റെ വീട്. വീടുകളിലോ മറ്റോ പാമ്പ് കയറിയാൽ പിടികൂടാൻ ആളുകൾ സോമനാഥിനെ വിളിക്കുന്നതു പതിവായിരുന്നു. ഇത്തരത്തിൽ രക്ഷപ്പെടുത്തുന്ന പാമ്പുകളെ കാട്ടിലേക്കു വിടുകയായിരുന്നു പതിവ്.
കഴിഞ്ഞ മാസം 30ന് വീട് നിൽക്കുന്ന ഹൗസിങ് കോളനിക്കരികിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്ന കാറിൽ പാമ്പ് കയറി. നാട്ടുകാർ സോമനാഥിനെ വിളിക്കുകയും അദ്ദേഹം പാമ്പിനെ കാറിൽനിന്നു പുറത്തെടുത്തു. പുറത്തെടുത്ത പാമ്പിന് കാറിനുള്ളിൽവച്ച് എന്തെങ്കിലും പരുക്കേറ്റോ എന്നു സൂക്ഷ്മമായി നിരീക്ഷിച്ചു. പരുക്കൊന്നുമില്ലായിരുന്നെങ്കിലും പരിഭ്രാന്തി പ്രകടിപ്പിക്കുന്ന നിലയിലായിരുന്നു പാമ്പ്. ഇതുകണ്ട് അതിനെ സാന്ത്വനിപ്പിക്കാൻ പാമ്പിന്റെ തലയിൽ ഉമ്മ വയ്ക്കാനും അത് മൊബൈൽ ക്യാമറയിൽ പകർത്താനും സോമനാഥ് ശ്രമിച്ചു. പാമ്പിനെ ഒരു കയ്യിൽ പിടിച്ച് ചുംബിക്കുന്നതിനിടെ അത് സോമനാഥിന്റെ നെഞ്ചിൽ ആഞ്ഞു കൊത്തി.
കടിയേറ്റു വീണ സോമനാഥിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചു ദിവസത്തിനു ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു.