ഉത്തര്‍പ്രദേശില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുമുന്‍പ് വര്‍ഗീയകലാപത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ നിയമസഭാ തിരഞ്ഞെടുപ്പെത്തുമ്പോഴും പെരുവഴിയില്‍. മുസഫര്‍ നഗറിലെ അല്‍ഫല കോളനിയില്‍ മാത്രം ആയിരത്തി ഇരുനൂറോളം പോരാണ് നരകതുല്യമായ ജീവിതം നയിക്കുന്നത്. ആത്മാര്‍ത്ഥമായി സഹായിക്കുന്നവര്‍ക്കുമാത്രമേ വോട്ടുള്ളു എന്നതാണ് ഇക്കുറി രാഷ്ട്രീയക്കാരോടുള്ള ഇവരുടെ സമീപനം.
2013 ല്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലും സമീപപ്രദേശങ്ങളിലും ആസൂത്രിതമെന്നുപറയാവുന്ന രീതിയില്‍ നടന്ന വര്‍ഗീയസംഘര്‍ഷകളുടെ ഇരകളാണ് ഇവര്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പുവന്നപ്പോള്‍ ഇവര്‍ക്ക് അടച്ചുറപ്പുള്ള വീടും തൊഴിലും നഷ്ടപരിഹാരവും രാഷ്ട്രീയപാര്‍ട്ടികള്‍ വാഗ്ദാനം ചെയ്തിരുന്നു. രണ്ടരവര്‍ഷത്തിനിപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇവര്‍ക്കുമുന്നില്‍ വയ്ക്കുന്ന വാഗ്ദാനം അതുതന്നെയാണ്. കലാപത്തിനുശേഷം സന്നദ്ധ സംഘടനയായ തയിബ് ട്രസ്റ്റ് നിര്‍മിച്ചുനല്‍കിയ താല്‍ക്കാലിക കൂരകളിലാണ് മുന്നൂറോളം കുടുംബങ്ങള്‍ കഴിയുന്നത്. മഴയും കാറ്റും വന്നാല്‍ കൂരകള്‍ മറിഞ്ഞുവീഴും. ശുചിമുറികള്‍ പേരിനുപോലുമില്ല. കൊതുകുപെരുകുന്ന വെള്ളക്കെട്ട് സ്ഥിരം കാഴ്ച.
കോളനിയിലെ മുന്നൂറോളം കുട്ടികളുടെ സ്കൂള്‍ പഠനം മുടങ്ങി. ആകെയുള്ളത് മദ്രസയിലെ ഉര്‍ദുപഠനം മാത്രം. കൂലിപ്പണിയെടുത്തിരുന്ന മിക്കവരേയും നോട്ടുനിരോധനം പട്ടിണിയിലാക്കി. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളും രാഷ്ട്രീയപാര്‍ട്ടികളും ഒരു സഹായവും നല്‍കാത്തതില്‍ ഓരോരുത്തര്‍ക്കും കടുത്ത അമര്‍ഷമുണ്ട്. പക്ഷേ പരാതികള്‍ കേള്‍ക്കാന്‍ പോലും ആരുമില്ല.