പനീർസെൽവം മന്ത്രിസഭയിൽ മൂന്നാമനായിരുന്ന പൊതുമരാമത്തു മന്ത്രി എടപ്പാടി കെ.പളനിസാമി, സമവാക്യങ്ങൾ മാറുമ്പോൾ, മുഖ്യമന്ത്രി പദത്തിലേക്കെത്തുകയാണ്. ശശികല പക്ഷത്തെ കരുത്തനായ നേതാവിന് അപ്രതീക്ഷിതമായി പുതിയ ദൗത്യം. പളനിസാമി രാഷ്ട്രീയക്കളരിയിൽ രണ്ടാം തവണയാണ് പനീർസെൽവത്തിന്റെ എതിർചേരിയിൽ നിലയുറപ്പിക്കുന്നത്. എംജിആറിന്റെ മരണശേഷം പാർട്ടി പിളർന്നപ്പോൾ പളനിസാമി ജയയ്ക്കൊപ്പം ഉറച്ചുനിന്നു. പനീർസെൽവം അന്ന് ജാനകി പക്ഷത്തായിരുന്നു.
സേലം ജില്ലയിലെ എടപ്പാടി നെടുങ്കുളം ഗ്രാമത്തിലെ കർഷക കുടുംബത്തിൽനിന്നാണു പളനിസാമിയുടെ വരവ്. പടിഞ്ഞാറൻ തമിഴ്നാട്ടിലെ കൊങ്ങു വെള്ളാള ഗൗണ്ടർ സമുദായാംഗം. ജയലളിത പക്ഷത്തിന്റെ സ്ഥാനാർഥിയായി 1989ൽ എടപ്പാടി മണ്ഡലത്തിൽനിന്നാണ് ആദ്യം മൽസരിച്ചു ജയിച്ചത്. അൽപകാലം രാഷ്ട്രീയത്തിൽ സജീവമല്ലാതിരുന്ന പളനിസാമി 2006ൽ വീണ്ടും എടപ്പാടിയിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. 2011,16 വർഷങ്ങളിൽ വിജയിച്ചു. രണ്ടുതവണയും മന്ത്രിയുമായി. ജയലളിത 2016ൽ മുഖ്യമന്ത്രിയായപ്പോൾ വിശ്വസ്ത മന്ത്രിമാരിൽ ഒരാളായി പളനിസാമി. ഇപ്പോൾ ശശികലയ്ക്കൊപ്പം നിലയുറപ്പിച്ചിട്ടുള്ള നാൽവർ സംഘത്തിലെ പ്രമുഖനും ഈ അറുപത്തിരണ്ടുകാരൻ തന്നെ.
വിശ്വസ്തത വെറും പ്രകടനമല്ല പളനിസാമിക്ക്. 1985ൽ എംജിആറിന്റെ മരണത്തെത്തുടർന്ന് പാർട്ടി ജാനകി പക്ഷവും ജയലളിതപക്ഷവുമായപ്പോൾ ‘പുരട്ച്ചിതലൈവി’ എന്നെഴുതിയ പ്രത്യേക പതാക എടപ്പാടി ഭാഗത്തെല്ലാം ഉയർത്തിയ ചരിത്രമാണ് പളനിസാമിക്കുള്ളത്. പിളർപ്പിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ, ഡിഎംകെയോട് തോറ്റു. എന്നാൽ, കൊങ്കുനാട് എന്നറിയപ്പെടുന്ന തിരുപ്പൂർ, സേലം ,കോയമ്പത്തൂർ, ധർമ്മപുരി, നീലഗിരി ഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ എഐഎഡിഎംകെയോടൊപ്പം ഉറച്ചുനിന്നു. കനത്ത തോൽവിക്കിടയിലും 27 സീറ്റിൽ 14 സീറ്റുകൾ ജയ വിഭാഗത്തിന് ഇവിടെനിന്ന് ലഭിച്ചു.
കഷ്ടകാലത്ത് കൂടെനിന്നതിന്റെ പരിഗണന ഈ മേഖലയിൽനിന്നുള്ള നേതാക്കൾക്ക് ജയ എപ്പോഴും നൽകിയിരുന്നു. എടപ്പാടി പളനിസാമിയും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറായ തമ്പിദുരൈയുമെല്ലാം അത് അനുഭവിച്ചറിഞ്ഞവരാണ്. പല മന്ത്രിമാരെയും ജയ പുറത്താക്കിയെങ്കിലും പളനിസാമി എപ്പോഴും സുരക്ഷിതനായിരുന്നു.
പളനിസാമി രാഷ്ട്രീയ രംഗത്തേക്കെത്തുന്നത് 1974ലാണ്. തുടക്കത്തിൽ എടപ്പാടിയിൽ പാർട്ടിയുടെ സെക്രട്ടറിയായി. 1990ൽ ജയലളിത എഐഎഡിഎംകെയുടെ നേതൃത്വത്തിലേക്കുയർന്നപ്പോൾ പളനിസാമി സേലം ജില്ലയുടെ വടക്കുഭാഗത്തിന്റെ ചുമതലയുള്ള സെക്രട്ടറിയായി. 1989,1991,2011 വർഷങ്ങളിൽ എടപ്പാടി മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996ലെ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങി.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സേലം ജില്ലയിലെ 11 മണ്ഡലങ്ങളിൽ പത്തിലും വിജയിച്ചതോടെയാണ് പളനിസാമി പാർട്ടിയിൽ കൂടുതൽ കരുത്തനാകുന്നത്. ഇതേത്തുടർന്ന് ജയലളിത മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായി. പാർട്ടിയിൽ പ്രോപ്പഗണ്ട സെക്രട്ടറി, ഓർഗനൈസേഷൻ സെക്രട്ടറി എന്നീ പദവികൾ വഹിച്ച അദ്ദേഹം ഇപ്പോൾ ഹെഡ്ക്വാർട്ടേഴ്സ് സെക്രട്ടറിയായും സേലം റൂറൽ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചുവരികയാണ്.
ജയലളിതയുടെ കാലത്തു തേവർ സമുദായമായിരുന്നു പാർട്ടിയിലെ സ്വാധീനശക്തി. ജയയുടെ മരണത്തോടെ ആ സമവാക്യം കൂടി മാറുകയാണ്. പളനിസാമിക്കു പുറമേ, പാർട്ടിയുടെ പുതിയ പ്രസീഡിയം ചെയർമാൻ കെ.എ.സെങ്കോട്ടയ്യനും ഗൗണ്ടറാണ്. ശശികലയും പനീർസെൽവവും തേവർ സമുദായത്തിലെ രണ്ട് ഉപവിഭാഗങ്ങളിൽപ്പെട്ടവരാണ്. ശശികല കല്ലർ വിഭാഗത്തിൽനിന്നും പനീർസെൽവം മരവർ വിഭാഗത്തിൽനിന്നുള്ളയാളുമാണ്. പളനിസാമി മുഖ്യമന്ത്രിയാകുന്നതോടെ കോയമ്പത്തൂർ, ഈറോഡ്, സേലം തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുന്ന തമിഴ്നാട്ടിലെ കൊങ്ങുനാട് മേഖലയിൽനിന്ന് ആദ്യമായി സംസ്ഥാനത്തെ പ്രധാന സ്ഥാനത്തേക്ക് ഒരാളെത്തും. സേലത്തുനിന്ന് രണ്ടാമതൊരാൾ മുഖ്യമന്ത്രിയാകുന്നതിന്റെ സന്തോഷത്തിലാണ് സേലം നിവാസികൾ.