വോട്ടെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ പരിശോധനയില്‍ വന്‍ കള്ളപ്പണ ലഹരിമരുന്നു വേട്ട. കമ്മിഷന്‍ നിയോഗിച്ച നിരീക്ഷണ സംഘം നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത 64 കോടി രൂപയും എട്ടു കോടിയുടെ ലഹരിമരുന്നും മദ്യവും പിടികൂടി. വോട്ടര്‍മാരെ സ്വാധീനിക്കാനായി സൂക്ഷിച്ചിരുന്ന മദ്യമാണ് പിടിച്ചെടുത്തത്.
കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച 200 പേരടങ്ങിയ പ്രത്യേക നിരീക്ഷണ സംഘമാണ് ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയത്. ഉത്തര്‍പ്രദേശില്‍ നിന്ന് 56 കോടി രൂപ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് അറുപത്തിനാല് കോടി രൂപയാണ് ആകെ പിടികൂടിയത്. തുകയില്‍ 31 ലക്ഷം രൂപ അസാധുനോട്ടുകളാണ്. പഞ്ചാബില്‍ നിന്ന് എട്ട് കോടി, ഉത്തരാഖണ്ഡില്‍ നിന്ന് പത്തുലക്ഷം , മണിപ്പൂരില്‍ നിന്ന് ഏഴ് ലക്ഷം രൂപയും പിടിച്ചെടുത്തു. പഞ്ചാബില്‍ നിന്ന് ഒരു കോടി എഴുപത്തെട്ട് ലക്ഷം രൂപയുടേയും ഗോവയില്‍ നിന്ന് പതിനാറര ലക്ഷത്തിന്‍റേയും മണിപ്പൂരില്‍ നിന്ന് ഏഴു ലക്ഷത്തിന്‍റേയും ലഹരിമരുന്നു കണ്ടെടുത്തു. ആറു കോടി രൂപ വിലവരുന്ന രണ്ട് ലക്ഷം ലീറ്റര്‍ മദ്യമാണ് ഉത്തര്‍പ്രദേശില്‍ നിന്ന് പിടികൂടിയത്. പഞ്ചാബില്‍ നിന്ന് പതിനേഴര ലക്ഷം രൂപ വിലവരുന്ന പതിനായിരം ലീറ്റര്‍ മദ്യവും കണ്ടെത്തി.
കള്ളപ്പണം, ലഹരി, മദ്യം എന്നിവ ഉപയോഗിച്ച് സ്ഥാനാര്‍ഥികളോ പാര്‍ട്ടികളോ വോട്ടര്‍മാരെ സ്വാധീനിക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. പ്രത്യേക നിരീക്ഷണസംഘം അഞ്ചുസംസ്ഥാനങ്ങളിലും പരിശോധന തുടരുകയാണ്.