സ്വര്‍ണഖനികളുടെ നാടായിരുന്ന കര്‍ണാടകയിലെ കോലാറിലെ കൃഷിയിടങ്ങള്‍ കൊടും വരള്‍ച്ചയില്‍ കരിഞ്ഞുണങ്ങി. വെള്ളമില്ലാതെ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചതോടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേയ്ക്കുള്ള പച്ചക്കറി കയറ്റുമതിയും നിലച്ചു.
അര ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് പാവയ്ക്ക കൃഷിയിറക്കിയ യശോദയക്ക് വേനല്‍ സമ്മാനിച്ചത് നഷ്ടക്കണക്കുകള്‍ മാത്രം. കുഴല്‍ക്കിണര്‍ ചതിച്ചതോടെ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ച് നനച്ചെങ്കിലും കൃഷി കരിഞ്ഞുണങ്ങി. 600 രൂപ നല്‍കി ഇനി വെള്ളം വാങ്ങിയിട്ടും കാര്യമില്ലെന്ന് മനസിലായതോടെ കൃഷി ഉപേക്ഷിക്കുകയാണ് ഈ കര്‍ഷക ദമ്പതികള്‍.
വിളവെടുപ്പിന് പാകമായിട്ടില്ലെങ്കിലും കിട്ടിയവിലയ്ക്ക് കാരറ്റുകള്‍ വിറ്റഴിക്കുകയാണ് ചിലര്‍. ജലക്ഷാമം പരിധിവിട്ടതോടെ വിളവെടുപ്പ് വൈകിയാല്‍ മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടില്ല. ഏഷ്യയിലെ രണ്ടാമത്തെ വലിയ തക്കാളി മാര്‍ക്കറ്റാണ് കോലാറിലേത്. കൊടും ചൂടില്‍ തക്കാളി വേഗത്തില്‍ കേടാവുന്നതാണ് മൊത്തവ്യാപാരികളെ വലയ്ക്കുന്നത്. ഹൈബ്രിഡ് ഇനത്തില്‍പെട്ട തക്കാളികള്‍ പോലും നാല് ദിവസത്തിനകം ചീഞ്ഞുപോകുന്നു. കോലാറിലെ പച്ചക്കറികള്‍ നശിച്ചതോടെ കയറ്റുമതിയും നിലച്ചു ഒപ്പം ബെംഗളൂരു ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ പച്ചക്കറി വില കുതിച്ചുയരുകയാണ്.