ബിജെപി നേതാക്കളോട് ഭയപ്പെടേണ്ടെന്ന് രാഹുൽ ഗാന്ധി. മതത്തിന്റെയും ജാതിയുടെയും പേരിൽ വോട്ടുപിടിക്കരുതെന്ന സുപ്രീം കോടതി നിർദേശം കോൺഗ്രസ് ഉപാധ്യക്ഷൻ ലംഘിച്ചെന്നും കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ‘കൈപ്പത്തി’ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനോടാണ് രാഹുലിന്റെ ട്വിറ്ററിലുള്ള പ്രതികരണം. പാർട്ടി ചിഹ്നമായ ‘കൈപ്പത്തി’യെ വിവിധ മതവിശ്വാസങ്ങളുമായി കൂട്ടിയോജിപ്പിച്ച രാഹുലിന്റെ നടപടിയാണ് ബിജെപി ചോദ്യം ചെയ്തത്.
നേരത്തെയും രാഹുലിനെതിരെ നടപടി എടുക്കണമെന്നു ആവശ്യപ്പെട്ടു ബിജെപി സംഘം തിരഞ്ഞെടുപ്പു കമ്മിഷനെ കണ്ടിരുന്നു. കോണ്‍ഗ്രസിന്‍റെ കൈപ്പത്തി ചിഹ്നത്തെ പരമശിവന്‍റേയും ഗുരുനാനാക്കിന്‍റേയും കൈപ്പത്തിയോട് ഉപമിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് ബിജെപിയുടെ വാദം. കഴിഞ്ഞ പതിനൊന്നിന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് കണ്‍വെന്‍ഷനിടെയാണ് രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയത്.
പാർട്ടി പരിപാടിയിൽ സംസാരിക്കുമ്പോൾ ദൈവങ്ങളുടെ ചിത്രത്തിൽ താൻ കാണുന്നതു കൈപ്പത്തി (പാർട്ടി ചിഹ്നം) ആണെന്നു രാഹുൽ പറയുന്ന വിഡിയോയും ബിജെപി തിരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിച്ചിരുന്നു. അതേസമയം, കൈപ്പത്തി ചിഹ്നവുമായുള്ള ആത്ബന്ധം വ്യക്തമാക്കുക മാത്രമായിരുന്നു ഉദ്ദേശമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.