തമിഴകത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലാക്കാന്‍ ഒരുങ്ങുകയാണ് ഡിഎംകെ. പളനിസാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയെങ്കിലും എത്രയും വേഗം അടുത്ത തിരഞ്ഞെടുപ്പിന് കളമൊരുക്കുകയാണ് ഡിഎംകെയുടെ ലക്ഷ്യം. ഒ.പിഎസ് പക്ഷവും ലക്ഷ്യമിടുന്നത് ഇടക്കാല തിരഞ്ഞെടുപ്പാണ്.
ഉടന്‍ ഒരു തിരഞ്ഞെടുപ്പിന് തയ്യാറാകാന്‍ പ്രവര്‍ത്തകരെ ആഹ്വാനം ചെയ്യുന്ന തരത്തിലായിരുന്നു ശനിയാഴ്ച്ചത്തെ ഡിഎംകെയുടെ പ്രകടനം. സഭയിലും പുറത്തും ഡിഎംകെയുടെ നീക്കങ്ങള്‍ ഏറെ നിര്‍ണായകമായി. മറീനയിലെ ഉപവാസ സമരവും തുടര്‍ന്ന് സ്റ്റാലിനെ അറസ്റ്റ് ചെയ്ത് നീക്കിയതുമെല്ലാം പളനിസാമി സര്‍ക്കാരിന് ശക്തമായ സന്ദേശമാണ് നല്‍കുന്നത്.
എത്രയും വേഗം തിരഞ്ഞടുപ്പിന് കളമൊരുക്കാന്‍ എന്തു ചെയ്യാനാകുമെന്ന ആലോചനയിലാണ് ഡിഎംകെ. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നമുണ്ടായാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടല്‍ ഉണ്ടാകും. അങ്ങനെയെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടുന്നതടക്കമുള്ള നടപടിയിലേയ്ക്ക് കേന്ദ്രത്തിന് കടക്കാം. 1988ല്‍ ജാനകി രാമചന്ദ്രന്‍, സഭയിലെ കലുഷിതമായ അന്തരീക്ഷത്തില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചെങ്കിലും ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചു വിട്ടിരുന്നു.
സമാനമായ സാഹചര്യമാണ് ഇപ്പോഴുമുള്ളത്. അതിനാല്‍ തന്നെ മനപ്പൂര്‍വം ക്രമസമാധാന നില താറുമാറാക്കാനുള്ള ശ്രമം ഡിഎംകെയുെട ഭാഗത്ത് നിന്നുണ്ടാകാനും സാധ്യതയുണ്ട്. കടലൂരിലും രാമനാഥപുരത്തും സര്‍ക്കാര്‍ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത് അതിന്‍റെ ആദ്യ പടിയാണെന്നാണ് വിലയിരുത്തല്‍. ഒപ്പം തിരഞ്ഞെടുപ്പിനായി ഒ.പി.എസ് പക്ഷവും പുതിയ കരുനീക്കങ്ങളുമായി ഇറങ്ങും. ഇവയെ പ്രതിരോധിയ്ക്കാന്‍ മറു തന്ത്രങ്ങള്‍ ആവിഷ്ക്കരിയ്ക്കുകയാണ് പളനിസാമിയും കൂട്ടരും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തെ സുരക്ഷ പതിന്മടങ്ങായി വര്‍ധിപ്പിച്ചിട്ടുണ്ട്.