അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികല നടരാജനെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിൻ. ജയലളിതയുടെ വീട്ടുജോലിക്കാരിയെ മുഖ്യമന്ത്രിയാക്കുന്നത് അംഗീകരിക്കാനാകില്ല. ഇതു ജനാധിപത്യത്തിന് എതിരാണ്. ജയലളിതയ്ക്കു വേണ്ടിയാണ് 2016ൽ തമിഴ് ജനത വോട്ടു ചെയ്തത്. അല്ലാതെ ജയയുടെ വീട്ടുജോലിക്കാരിയെ മുഖ്യമന്ത്രിയാക്കുന്നതിനല്ല– സ്റ്റാലിൻ പറഞ്ഞു.
ജനറൽ സെക്രട്ടറിയുടെ ചുമതലയേറ്റെടുത്തതിനു പിന്നാലെ ശശികല മുഖ്യമന്ത്രിയാകണമെന്ന ആവശ്യം പാർട്ടിയിൽ ശക്തിപ്പെട്ടിരുന്നു. ലോക്സഭ ഡപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈയും ചില സംസ്ഥാന മന്ത്രിമാരും ഇതേ ആവശ്യം ഉന്നയിച്ചു. പാർട്ടിയുടെയും സർക്കാരിന്റെയും നേതൃത്വം പഴയതുപോലെ ഒരാൾ തന്നെ വഹിക്കുന്നതാണ് ഉചിതമെന്ന വാദമാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്. അതേ സമയം, മുഖ്യമന്ത്രിയെന്ന നിലയിൽ ശശികലയെ ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്നതിനെക്കുറിച്ച് പാർട്ടിക്ക് ആശങ്കയുണ്ട്.