ന്യൂഡൽഹി ∙ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുങ്ങിയിരിക്കുന്ന ശശികല, സത്യപ്രതിജ്‌ഞയ്ക്കു സമയമായില്ലെന്നു കരുതുന്ന ഗവർണർ സി.വിദ്യാസാഗർ റാവു, ശശികല പ്രതിയായ കേസിൽ വാദം പൂർത്തിയായി എട്ടു മാസം കഴിഞ്ഞപ്പോൾ ഒരാഴ്‌ചകൂടി കാത്തിരിക്കാൻ പറഞ്ഞ സുപ്രീം കോടതി – ഭരണഘടനാപരമായി സവിശേഷമായ സാഹചര്യമാണു സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്.
അനധികൃത സ്വത്തു കേസിൽ മുൻ മുഖ്യമന്ത്രി ജയലളിത, ശശികല, വി.എൻ.സുധാകരൻ, ജെ.ഇളവരശി എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ കർണാടക സർക്കാരും ഡിഎംകെ നേതാവ് കെ.അൻപഴകനും നൽകിയ അപ്പീലിൽ കഴിഞ്ഞ ജൂൺ ഏഴിനു സുപ്രീം കോടതിയിൽ വാദം പൂർത്തിയായതാണ്.
കേസിൽ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വിധി വരാനുള്ള സാധ്യത സൂചിപ്പിക്കപ്പെടുന്നുണ്ട്. ജയലളിത അന്തരിച്ചുവെന്നതു കേസിലെ മറ്റു പ്രതികളെ ഒരുതരത്തിലും ബാധിക്കുന്നില്ല. ഹൈക്കോടതി വിധി ശരിവയ്‌ക്കുക, വിധി റദ്ദാക്കുക, തെളിവുകൾ വീണ്ടും പരിഗണിക്കാൻ നിർദേശിക്കുക – ഇങ്ങനെ മൂന്നു വഴികളാണു തങ്ങളുടെ മുന്നിലുള്ളതെന്നു കേസിന്റെ വാദത്തിനിടെ സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു.
എന്നാൽ, വിചാരണക്കോടതിയെന്നപോലെ തങ്ങൾ തെളിവുകൾ പരിശോധിക്കുമെന്നും കോടതി പറഞ്ഞിട്ടുണ്ടെന്നതു ശ്രദ്ധേയമാണ്. ബെഞ്ചിലെ രണ്ടു ജഡ്‌ജിമാരും ഭിന്നനിലപാടെടുക്കുകയെന്നതു സംഭവിക്കുമെന്ന് ആരും കരുതുന്നില്ലാത്ത സാധ്യതയാണ്. ഭിന്നനിലപാടുണ്ടായാൽ കേസ് മറ്റൊരു ബെഞ്ചിലേക്കു പോകണം. നാടകങ്ങൾക്കൊടുവിൽ, സർക്കാരുണ്ടാക്കാൻ ശശികല ഉന്നയിക്കുന്ന അവകാശവാദം ഗവർണർ അംഗീകരിച്ചാൽ – കോടതി പറഞ്ഞ മൂന്നു വഴികളുടെ അടിസ്‌ഥാനത്തിൽ പരിഗണിക്കുമ്പോൾ ഉരുത്തിരിയാവുന്ന സാഹചര്യങ്ങൾ ഇവയാണ്:
∙ ശശികല സത്യപ്രതിജ്‌ഞ ചെയ്യുന്നതിനു മുൻപു ഹൈക്കോടതിയുടെ വിധി ശരിവച്ചു സുപ്രീം കോടതിയുടെ വിധി വന്നാൽ പിന്നെ ഗവർണർക്ക് ഒന്നും ചെയ്യാനില്ല – ശശികലയ്‌ക്കു സത്യവാചകം ചൊല്ലിക്കൊടുക്കുകയെന്നതൊഴികെ.
∙ സത്യപ്രതിജ്‌ഞയ്‌ക്കു മുൻപു ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാൽ കീഴ്‌ക്കോടതി വിധിച്ച ശിക്ഷ പ്രാബല്യത്തിലാവും. രാജ്‌ഭവനു പകരം ജയിലിലേക്കു ശശികല പോകണം. സത്യപ്രതിജ്‌ഞയ്‌ക്കുശേഷമാണു ഹൈക്കോടതിയുടെ വിധി റദ്ദാക്കപ്പെടുന്നതെങ്കിൽ ശശികല മുഖ്യമന്ത്രിപദം ഒഴിയണം.
∙ തെളിവുകൾ വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോടു നിർദേശിക്കുകയാണെങ്കിൽ, ഫലത്തിൽ വിചാരണക്കോടതിയുടെ വിധി പ്രാബല്യത്തിലാവുകയാണ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യണമെന്നുണ്ടെങ്കിൽ ഹൈക്കോടതിയിൽനിന്നു ജാമ്യം മാത്രം പോരാ, ശിക്ഷ നടപ്പാക്കുന്നതു മരവിപ്പിച്ചുള്ള ഉത്തരവും വേണം. അതിനു ഹൈക്കോടതി തയാറാവാതിരുന്നാൽ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാം. മുഖ്യമന്ത്രിയായിരിക്കെയാണ് ഹൈക്കോടതിയോടു തെളിവുകൾ വീണ്ടും പരിശോധിക്കാൻ സുപ്രീം കോടതി നിർദേശിക്കുന്നതെങ്കിൽ ശശികല സ്‌ഥാനമൊഴിഞ്ഞു നിയമയുദ്ധം തുടരണം.
തെളിവുകൾ തങ്ങൾ വിശദമായി പരിശോധിക്കുമെന്ന കോടതിയുടെ പരാമർശം കേസ് വീണ്ടും ഹൈക്കോടതിയിലേക്കു വിടാനുള്ള സാധ്യത കുറയ്‌ക്കുന്നതാണ്. അതു സംഭവിച്ചാൽത്തന്നെ, ഹൈക്കോടതിയിൽനിന്നു ജാമ്യവും ശിക്ഷ നടപ്പാക്കുന്നതു മരവിപ്പിച്ചുള്ള ഉത്തരവും നേടിയെത്തിയാലും സത്യപ്രതിജ്‌ഞ ചെയ്യിക്കാൻ ഗവർണർ തയാറാകുമോയെന്ന ചോദ്യം ചില നിയമപണ്ഡിതർ ഉന്നയിക്കുന്നുണ്ട്. ഇപ്പോൾ സത്യപ്രതിജ്‌ഞ വൈകിക്കുന്ന ഗവർണറുടെ സമീപനം ശരിയാണെന്നും ഇവർ പറയുന്നു.