പാർട്ടിയുടെ കടിഞ്ഞാൺ കൈവിട്ടുപോകാതിരിക്കാൻ ജയിലിലേക്കു പുറപ്പെടുന്നതിനു തൊട്ടുമുൻപ് ശശികല പുറത്തിറക്കിയ തുറുപ്പുചീട്ടാണ് ടി.ടി.വി.ദിനകരൻ. ജയലളിത പാർട്ടിയിൽനിന്നു പുറത്താക്കിയ ദിനകരനെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായി തിരിച്ചെടുക്കുമ്പോൾ മന്നാർഗുഡി സംഘം പാർട്ടിയിൽ വീണ്ടും പിടിമുറുക്കുന്നു. ജയലളിത ജനറൽ സെക്രട്ടറിയായിരിക്കെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി പദവിയിൽ ആരെയും നിയോഗിച്ചിരുന്നില്ല. ദിനകരന് ഉന്നതപദവി നൽകി തിരിച്ചെടുത്തതിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾ അസ്വസ്ഥരാണ്. ഓർഗനൈസേഷൻ സെക്രട്ടറി വി. കറുപ്പുസാമി പാണ്ഡ്യന്റെ രാജി അതിനു വ്യക്തമായ തെളിവാണ്.
തമിഴ്നാട്ടിൽ ഇപ്പോൾ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയുടെ തുടക്കംമുതൽ ശശികല പക്ഷത്ത് മുൻനിരയിൽ ദിനകരനുണ്ട്. ശശികലയും എടപ്പാടി കെ. പളനിസാമിയും ഗവർണറെ കാണുമ്പോൾ, പാർട്ടി അംഗമല്ലാഞ്ഞിട്ടും ദിനകരൻ അനുഗമിച്ചു. ദിനകരനുമായുള്ള അടുപ്പമാണ് ഒരുകാലത്ത് പനീർസെൽവത്തിന് പാർട്ടിയിൽ പിടിവള്ളിയായതുതന്നെ. 1999ൽ ദിനകരൻ പെരിയകുളത്തുനിന്നു വിജയിച്ചു ലോക്സഭയിലെത്തിയപ്പോൾ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാൻ പിടിച്ചതു പനീർസെൽവമായിരുന്നു. ആ അടുപ്പമാണ് 2001ൽ പെരിയകുളത്തുനിന്ന് നിയമസഭയിലേക്കു മൽസരിക്കാൻ അദ്ദേഹത്തിനു വഴിതുറന്നത്.
ശശികലയുടെ സഹോദരി വനിതമണിയുടെ മൂത്ത മകനാണു ദിനകരൻ. ടിടിവി സഹോദരൻമാർ എന്നറിയപ്പെടുന്ന സംഘത്തിൽ ദിനകരൻ, സുധാകരൻ, ഭാസ്കരൻ എന്നിവരാണുള്ളത്. ഇതിൽ സുധാകരൻ ജയയുടെ വളർത്തുമകനായി. പിന്നീട്, സുധാകരൻ അകന്നപ്പോഴും ദിനകരൻ ജയയുമായി അടുപ്പം നിലനിർത്തി. തേനി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ജയ ടിവിയുടെ ആദ്യ ഡയറക്ടറായി. അനധികൃത പണമിടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ടു. ലോക്സഭയിലേക്ക് രണ്ടാം തവണ മൽസരിച്ചപ്പോൾ പരാജയപ്പെട്ട ദിനകരൻ 2004ൽ രാജ്യസഭാംഗമായി.
2011ൽ ശശികലയെയും ബന്ധുക്കളെയും ജയ പാർട്ടിയിൽനിന്നും പോയസ് ഗാർഡൻ വസതിയിൽനിന്നും പുറത്താക്കിയപ്പോൾ ദിനകരനും അതിൽപ്പെട്ടു. ശശികല തിരിച്ചെത്തിയപ്പോഴും മറ്റാരെയും ജയ തിരിച്ചെടുത്തില്ല.