റെയിൽപ്പാളത്തിൽനിന്നു ഫോട്ടോയെടുക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് രണ്ടു സ്കൂൾ വിദ്യാർഥികൾ മരിച്ചു. കിഴക്കൻ ഡൽഹിയിൽ അക്ഷർധാം ക്ഷേത്രത്തോടു ചേർന്നുള്ള റെയിൽപ്പാതയിലായിരുന്നു അപകടം. മയൂർ വിഹാർ ഫേസ് വൺ സ്വദേശികളായ സുഭം സൈനി (15), യാഷ് ചണ്ഡേലിയ (15) എന്നിവരാണു മരിച്ചത്. ഇവരുൾപ്പെടെ അഞ്ചു സുഹൃത്തുക്കൾ ചേർന്ന് ക്യാമറ വാടകയ്ക്കെടുത്താണു ഫോട്ടോ ഷൂട്ടിനെത്തിയതെന്നു പൊലീസ് അറിയിച്ചു.
ട്രെയിൻ വരുന്ന പശ്ചാത്തലത്തിൽ ഫോട്ടോയെടുക്കുകയായിരുന്നു ലക്ഷ്യം. ഫോട്ടോ ഷൂട്ടിനിടെ പെട്ടെന്നു ട്രെയിൻ വന്നു. മറ്റുള്ളവർ ഓടി മാറി. എന്നാൽ, ശുഭത്തിനും യാഷിനും പരിഭ്രമത്തിനിടെ ഓടാനായില്ല. ട്രെയിനിടിച്ച് ഇരുവരും തൽക്ഷണം മരിച്ചു. രോഹിത് കുമാർ, തുഷാർ അൻഷുൽ യാദവ്, ഭവീത് തോമർ എന്നിവരാണു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ. ഇവരെല്ലാം ഒരേ ട്യൂഷൻ സെന്ററിൽ പഠിക്കുന്നവരാണ്. ട്യൂഷനായി വീട്ടിൽ നിന്ന് ഉച്ചയോടെ പോയതായിരുന്നു. യാഷ് ആസ്റ്റർ പബ്ലിക് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്.