ന്യൂഡൽഹി ∙ രാജ്യം കണ്ട ഏറ്റവും വലിയ ഓൺലൈൻ പണം തട്ടിപ്പുകളിലൊന്നാണു നോയിഡ ആസ്ഥാനമായി നടന്നതെന്നു യുപി പൊലീസ്. രാജ്യത്തുടനീളമുള്ള ഏഴു ലക്ഷം പേർ കബളിപ്പിക്കപ്പെട്ട സംഭവത്തിൽ 3700 കോടി രൂപയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്നാണു പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ അറസ്റ്റിലായ മൂന്നംഗ സംഘത്തെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാം എന്ന പരസ്യത്തോടെയായിരുന്നു സംഘത്തിന്റെ തട്ടിപ്പ്.
ഇതിനായി ഇവർ വ്യാജ കമ്പനിയുടെ പേരിൽ വെബ്സൈറ്റ് തുറന്നു. വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിൽ അമർത്തിയാൽ കയ്യിൽ പണം എന്നതായിരുന്നു തട്ടിപ്പിന്റെ പരസ്യ വാചകം. പണമുണ്ടാക്കാൻ എളുപ്പവഴി എന്ന പ്രലോഭനത്തിൽ വീണവർക്കു മുന്നിൽ സംഘം പുതിയ തട്ടിപ്പ് വഴി തുറന്നു – അംഗത്വം. 5700, 11500, 28750, 57500 രൂപ എന്നിങ്ങനെ നാലു നിരക്കുകളിലുള്ള അംഗത്വം സംഘം ലഭ്യമാക്കി. ഉയർന്ന നിരക്കിലുള്ള അംഗത്വമെടുക്കുന്നവർക്ക് ഉയർന്ന ലാഭം എന്നായിരുന്നു വാഗ്ദാനം.
വീട്ടിലുള്ള മറ്റുള്ളവരെ കൂടി പദ്ധതിയിൽ ചേർക്കുന്നവർക്ക് ഉയർന്ന പ്രതിഫലവും വാഗ്ദാനം ചെയ്തു. മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിനാളുകളാണു പദ്ധതിയിൽ ചേർന്നത്. തുടക്കത്തിൽ അംഗങ്ങൾക്കു നേരിയ തോതിൽ പ്രതിഫലം നൽകി വിശ്വാസ്യത പിടിച്ചുപറ്റിയ തട്ടിപ്പു സംഘം പിന്നീട് കോടികളുമായി മുങ്ങുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.