സർക്കാർ ആശുപത്രിയിൽ ആംബുലൻസ് ലഭ്യമല്ലാതിരുന്നതിനാൽ മകളുടെ മൃതദേഹം പിതാവ് 20 കിലോമീറ്റർ അകലെ വീട്ടിലെത്തിച്ചത് മോപ്പെഡിൽ. തുമകൂരു സ്വദേശി രാജണ്ണയുടേതായിരുന്നു ഈ ദുർവിധി.
മകൾ രത്നമ്മ (20) കടുത്ത പനി മൂലം ഇന്നലെ രാവിലെയാണു ഇവിടെ കോഡിഗനഹള്ളിയിലെ ആശുപത്രിയിൽ മരിച്ചത്. പുറത്തുനിന്നു വാഹനം വിളിക്കാനും പണമുണ്ടായിരുന്നില്ല. തുടർന്ന് ഭാര്യാസഹോദരന്റെ കൂടി സഹായത്തോടെ മോപ്പെഡിൽ മൃതദേഹം മധുഗിരിയിലെ വീട്ടിലെത്തിച്ചു.
വീടിനടുത്തുള്ള ഡോക്ടറുടെ ചികിൽസ ഫലിക്കാതെ വന്നതോടെയാണു രത്നമ്മയെ ശനിയാഴ്ച രാത്രി സർക്കാർ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഇവിടെ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്ന് രാജണ്ണ പറയുന്നു.
മരണശേഷമാകട്ടെ ആംബുലൻസും ലഭ്യമല്ലെന്ന് അധികൃതർ അറിയിച്ചു. അതേ സമയം ആശുപത്രിയിൽ ഡോക്ടർമാർ ഉണ്ടായിരുന്നതായി കോഡിഗനഹള്ളി ജില്ലാപഞ്ചായത്ത് അംഗം മഞ്ജുള അവകാശപ്പെട്ടു. എന്നാൽ ആംബുലൻസ് എല്ലാസമയവും ലഭ്യമല്ലെന്നും പറഞ്ഞു.