സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സിപിഐ ജനറല്‍സെക്രട്ടറി സുധാകര്‍ െറഡ്ഡി. വിമര്‍ശിക്കുന്നവരെ വില്ലന്മാരായി കാണുന്ന സിപിഎം നേതാക്കളുടെ നടപടി അവസാനിപ്പിക്കണം. തെറ്റുകണ്ടാല്‍ ഇനിയും പരസ്യമായി വിമര്‍ശിക്കും. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് എക്കാലത്തും സി.പി.ഐ നിലകൊള്ളുന്നതെന്നും സുധാകര്‍ റെഡ്ഡി ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
മാവോയിസ്റ്റ് വേട്ടയിലുള്‍പ്പെടെ സി.പി.എമ്മിനും ആഭ്യന്തരവകുപ്പിനും സംഭവിച്ച വീഴ്ചകള്‍ അക്കമിട്ടുനിരത്തിയാണ് സുധാകര്‍റഡ്ഡിയുടെ വിമര്‍ശനം. ജനാധിപത്യ സമൂഹത്തിന് അപമാനമായ നടപടിയാണ് നിലമ്പൂര്‍ കാട്ടില്‍ നടന്ന മാവോയിസ്റ്റ് വേട്ട. സര്‍ക്കാര്‍ അറിഞ്ഞുള്ള നടപടിയാണെങ്കില്‍ തെറ്റ് പറ്റിയെന്ന് സമ്മതിക്കണം. അല്ലെങ്കില്‍ ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടിസ്വീകരിക്കാന്‍ തയ്യാറാവണമെന്നും സുധാകര്‍റെഡ്ഡി ആവശ്യപ്പെട്ടു.
ശരിയുടെ പക്ഷത്താണ് സി.പി.ഐ. തെറ്റുകണ്ടാല്‍ പരസ്യമായി ചൂണ്ടികാണിക്കും. രഹസ്യമായി കത്ത് നല്‍കുകയെന്നത് സിപിഐയുടെ നയമല്ല. തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകാന്‍ സിപിഎം നേതൃത്വം തയ്യാറാവണം. നേതാക്കളും മന്ത്രിമാരും പ്രസ്താവനകള്‍ നടത്തുന്നതിന് മുൻപെ നല്ലവണം ആലോചിക്കണം
വിവരാവകാശ നിയമപ്രകാരം മന്ത്രിസഭാതീരുമാനങ്ങള്‍ പുറത്തുവിടുന്നതില്‍ ഇരുപാര്‍ട്ടികളും എത്രയും വേഗം സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും സുധാകര്‍ റെഡ്ഡി വ്യക്തമാക്കി.